
ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമായിരിക്കണമെന്നും മേഖലയിലെ പഴയ സ്ഥിതി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഫ്രാൻസും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തി.
അതേസമയം, സമുദ്ര വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ആശ്വാസം നൽകിക്കൊണ്ട്, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ കപ്പലുകൾക്ക് ഉപരോധം ബാധകമാകില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കിയിട്ടില്ലെന്ന് ഇറാനും സ്ഥിരീകരിച്ചു. ഇതിനിടെ, മാനുഷിക പരിഗണന മുൻനിർത്തി ഇന്ത്യയിൽ നിന്ന് 20,000 കിലോ മരുന്നുകൾ കൂടി ഇറാൻ എംബസി വഴി അയച്ചിട്ടുണ്ട്.
ഇറാനുമേൽ അമേരിക്ക കടുത്ത സമുദ്ര ഉപരോധം ആരംഭിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇറാന്റെ തുറമുഖങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള എല്ലാ കപ്പലുകളും തടയുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള അമേരിക്കൻ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാനെ നിർബന്ധിതമാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. എന്നാൽ, തങ്ങളുടെ തുറമുഖങ്ങൾക്ക് ഭീഷണിയുണ്ടായാൽ ഗൾഫ് മേഖലയിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാനിയൻ സൈനിക വക്താവ് തിരിച്ചടിച്ചു.