
നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ലോൺ ആപ്പ് ഭീഷണിയും കോളേജ് അധികൃതരുടെ കടുത്ത വിചാരണയുമാണെന്ന് പോലീസ് കണ്ടെത്തി. മരണത്തിന് തൊട്ടുമുൻപ് നിതിന്റെ ഫോണിലേക്ക് 98 ഭീഷണി സന്ദേശങ്ങളാണ് എത്തിയത്. ഇതിന് പുറമെ പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ചുണ്ടായ മാനസിക പീഡനവും നിതിനെ തളർത്തിയെന്നാണ് പോലീസ് നിഗമനം.
‘ഇൻസ്റ്റ പേ’ എന്ന ലോൺ ആപ്പിൽ നിന്നാണ് നിതിന് നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നത്. നിതിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിലുള്ള അമ്മയ്ക്കും സഹോദരിക്കും പുറമെ അധ്യാപികയായ ലതയ്ക്കും ലോൺ തിരിച്ചടവിനെക്കുറിച്ചുള്ള സന്ദേശം ലഭിച്ചു. ഇത് നിതിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. തുടർന്ന് പ്രിൻസിപ്പൽ നിതിനെ മുറിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഫോൺ പിടിച്ചുവെക്കുകയും ചെയ്തു. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അധ്യാപിക പരാതി നൽകാൻ ഒരുങ്ങിയതും നിതിനെ മാനസികമായി തകർത്തുവെന്നാണ് കരുതുന്നത്.
അതേസമയം, കോളേജ് സ്റ്റാഫ് റൂമിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അധികൃതർ ഇതുവരെ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് നിതിന്റെ സഹോദരീ ഭർത്താവ് അശോകൻ പറഞ്ഞു. ഇത്തരത്തിൽ സന്ദേശം ലഭിച്ചിരുന്നെങ്കിൽ അധികൃതർക്ക് അത് കുടുംബത്തെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ പോലീസ് അന്വേഷണത്തിൽ കുടുംബം സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. നിതിന്റെ മരണത്തിൽ സീനിയർ വിദ്യാർത്ഥികൾക്ക് പങ്കില്ലെന്നും കുടുംബം വ്യക്തമാക്കി