
ടെഹ്റാൻ: യുദ്ധത്തിനും അക്രമത്തിനുമെതിരായ ശക്തമായ നിലപാടിന്റെ പേരിൽ മുഹമ്മദ് ബഖർ ഖാലിബാഫ് ലിയോ പതിനാലാമൻ മാർപാപ്പയെ പ്രശംസിച്ചു. “എനിക്ക് ഭയം ഇല്ല” എന്ന മാർപാപ്പയുടെ സന്ദേശം നിരപരാധികളുടെ കൊലപാതകത്തിനെതിരേ ശബ്ദമുയർത്തുന്നവർക്ക് പ്രചോദനമാണെന്ന് ഖാലിബാഫ് പറഞ്ഞു.
സോഷ്യൽ മീഡിയയായ ‘എക്സ്’ൽ പങ്കുവെച്ച കുറിപ്പിൽ, ഇസ്രായേലും അമേരിക്കയും നടത്തിയതായി ആരോപിക്കുന്ന യുദ്ധക്കുറ്റങ്ങളെ പോപ്പ് ശക്തമായി വിമർശിച്ചതായും, അദ്ദേഹത്തിന്റെ നേതൃത്വം ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണെന്നും ഖാലിബാഫ് വ്യക്തമാക്കി.
അതേസമയം, അമേരിക്കൻ ഭരണകൂടത്തോടുള്ള രാഷ്ട്രീയ തർക്കങ്ങളിൽ പങ്കെടുക്കാൻ തനിക്ക് ഉദ്ദേശമില്ലെന്ന് മാർപാപ്പ വ്യക്തമാക്കി. അൾജീരിയയിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ഒരു രാഷ്ട്രീയക്കാരനല്ല എന്നും ട്രംപുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെടാൻ ഉദ്ദേശമില്ല എന്നും എപ്പോഴും സമാധാനം തേടുകയും യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമം തുടരുകയും ചെയ്യുമെന്നും മാർപാപ്പ പറഞ്ഞു. ട്രംപ് ഭരണകൂടത്തെ താൻ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ സന്ദേശം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും സുവിശേഷത്തിന്റെ സന്ദേശം രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും മാർപാപ്പ വ്യക്തമാക്കി. ലോകത്ത് അനേകം ആളുകൾ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ സമാധാനവും രാജ്യങ്ങൾ തമ്മിലുള്ള ബഹുസ്വര സംവാദവും പ്രോത്സാഹിപ്പിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കൻ രാജ്യമായ അൾജീരിയയിലേക്കുള്ള 10 ദിവസത്തെ സന്ദർശനം സമാധാനവും സൗഹൃദവും മതാന്തര സംഭാഷണവും ശക്തിപ്പെടുത്താനുള്ള അവസരമാണെന്ന് മാർപാപ്പ വിലയിരുത്തി. സെന്റ് ഓഗസ്റ്റിന്റെ ജന്മനാടായ അൾജീരിയ സന്ദർശിക്കുന്ന ആദ്യ പോപ്പാണ് ലിയോ പതിനാലാമൻ.
മാർപാപ്പയ്ക്കെതിരായ ട്രംപിന്റെ സാമൂഹ്യമാധ്യമ പരാമർശങ്ങളെ അമേരിക്കൻ കത്തോലിക്ക ബിഷപ്പുമാരുടെ സമ്മേളനം (യുഎസ്സിസിബി) വിമർശിച്ചു. മാർപാപ്പയെ രാഷ്ട്രീയ എതിരാളിയായി കാണരുതെന്നും അദ്ദേഹം സമാധാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ആത്മീയ നേതാവാണെന്നും അവർ വ്യക്തമാക്കി.