
ആലപ്പുഴ: ബിജെപി സംസ്ഥാന നേതൃത്വത്തിനും ശോഭാ സുരേന്ദ്രനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ബിന്ദു വിനയകുമാർ രംഗത്ത്. ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്നും അക്കാര്യം അന്വേഷിച്ചാൽ വ്യക്തമാകുമെന്നും ബിന്ദു ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻപ് ശോഭയ്‌ക്കൊപ്പം ഉണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന്റെ ദുരൂഹമരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
സംസ്ഥാന നേതൃത്വത്തിന് ശോഭാ സുരേന്ദ്രനെ ഭയമാണെന്നും അതുകൊണ്ടാണ് തന്റെ പരാതികൾ കണ്ടില്ലെന്ന് നടിക്കുന്നതെന്നും ബിന്ദു ആരോപിച്ചു. ശോഭയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എസ്. സുരേഷ്, വൈസ് പ്രസിഡന്റ് സോമൻ എന്നിവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. പാർട്ടിയിൽ അസഭ്യവും അനാവശ്യവും പറയുന്ന ശോഭയുടെ തീവ്രവാദ ബന്ധം നേതൃത്വത്തിന് അറിയാമെന്നും എന്നാൽ നടപടിയെടുക്കാൻ അവർ ഭയപ്പെടുകയാണെന്നും ബിന്ദു വിനയകുമാർ പറഞ്ഞു.
വോട്ടിനായി പണം നൽകുന്നത് ശോഭാ സുരേന്ദ്രന്റെ സ്ഥിരം പ്രവണതയാണെന്നും അവർ ആരോപിച്ചു. ശോഭയുടെ വിവാദമായ ഓഡിയോ സന്ദേശം പുറത്തുവിട്ടതിനെത്തുടർന്ന് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ബിന്ദു വിനയകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നിരന്തരമായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ താൻ മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ബിജെപിക്കാരിയായി തന്നെ തുടരുമെന്നും ബിന്ദു വ്യക്തമാക്കി.
ശോഭ സുരേന്ദ്രനെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ബിന്ദുവിനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തത്. ശോഭയുടെ ഓഡിയോ പുറത്തുവിട്ടതിനൊപ്പം വ്യക്തിപരമായ അധിക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ തന്റെ പക്കൽ കൃത്യമായ തെളിവുകളുണ്ടെന്നും നീതിക്കായി പോരാടുമെന്നുമാണ് ബിന്ദു വിനയകുമാറിന്റെ നിലപാട്. ഇതിനിടെ, ഫോട്ടോഗ്രാഫറുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.