Image

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കുറ്റകൃത്യം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം

Published on 02 April, 2026
രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കുറ്റകൃത്യം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം

​സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ നിർണ്ണായക നീക്കവുമായി പൊലീസ്. നടി പരാതിയിൽ സൂചിപ്പിച്ച, അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന കാരവൻ അന്വേഷണസംഘം കണ്ടെത്തി. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് ഈ വർഷം ജനുവരിയിലാണ് സംഭവം നടന്നതെന്നാണ് നടിയുടെ പരാതി. കാരവന്റെ പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ കാരവന്റെ ഉള്ളിൽ ക്യാമറകൾ ഉണ്ടായിരുന്നില്ല.

​കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്നേ ദിവസം സെറ്റിലുണ്ടായിരുന്ന മറ്റു ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുൻപ് പരമാവധി ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.  

​ഈ മാസം ആദ്യമാണ് യുവനടി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ഇടുക്കിയിൽ വെച്ചാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട അദ്ദേഹം എറണാകുളം സബ് ജയിലിലാണ്. നേരത്തെ ബംഗാളി നടി നൽകിയ പരാതിയെത്തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക