
ഇറാനുമായി ഡീൽ ഉണ്ടാക്കാതെ തന്നെ യുദ്ധം നിർത്താമെന്നു യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അതേ സമയം, ഇസ്രയേൽ യുദ്ധം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.
രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ യുദ്ധം നിർത്താമെന്നു ട്രംപ് ചൊവാഴ്ച്ച രാത്രി വൈറ്റ് ഹൗസിൽ പറഞ്ഞു.
"നമ്മൾ താമസിയാതെ നിർത്തും," ട്രംപ് പറഞ്ഞു. ഇറാനുമായി ധാരണ ഉണ്ടാക്കിയ ശേഷമേ അതുണ്ടാവൂ എന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ഇല്ല, ഇറാൻ ഞാനുമായി ധാരണയൊന്നും ഉണ്ടാക്കിയില്ലെങ്കിലും നമ്മൾ നിർത്തും."
ഹോർമുസ് തുറക്കുന്നത് ആ കടലിടുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങളാണ് ചെയ്യേണ്ടതെന്നു ട്രംപ് പറഞ്ഞു. "നമുക്ക് അതു ചെയ്യേണ്ട ആവശ്യമില്ല."
ഹോർമുസ് തുറക്കാനുള്ള ശ്രമങ്ങൾക്ക് ആരും സഹായം നൽകിയില്ലെന്നു ട്രംപ് നേരത്തെ പരാതിപ്പെട്ടിരുന്നു. ബ്രിട്ടനേയും ഫ്രാൻസിനെയും അദ്ദേഹം പേരെടുത്തു പറഞ്ഞു വിമർശിച്ചു.
ഇറാനിലെ ഭരണകൂടത്തെ അടിച്ചു തകർക്കുന്നതു വരെ ഇസ്രയേൽ യുദ്ധം തുടരുമെന്നു നെതന്യാഹു പറഞ്ഞു. യുദ്ധ ലക്ഷ്യങ്ങൾ പകുതി മാത്രമേ നേടിയിട്ടുള്ളൂ.
"ഞങ്ങൾക്കു യുദ്ധം ചെയ്യേണ്ടത് ആവശ്യമായിരുന്നു. ഞങ്ങൾ മിഡിൽ ഈസ്റ്റിന്റെ മുഖം മാറ്റി. ഇസ്രയേൽ മേഖലയിലെ കരുത്തുറ്റ രാജ്യമായി."
Trump ready to end war without deal