
ഒഹായോവിൽ ഇന്ത്യൻ പൗരൻ ടാർസം സിംഗിനെതിരെ നിരവധി ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുത്തു. പൊലീസ് പിന്തുടർന്ന ഹൈസ്പീഡ് കാർ ഉണ്ടാക്കിയ അപകടത്തിൽ ഗർഭിണിയായ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചതിന്റെ പേരിലാണ് കേസ്.
മാർച്ച് 23-ന് ഡാർക്ക് കൗണ്ടിയിലാണ് സംഭവം നടന്നത്. പൊലീസ് റിപ്പോർട്ട് പ്രകാരം, ടാർസം സിംഗ് ഓടിച്ചിരുന്ന റേഞ്ച് റോവർ വെലാർ മണിക്കൂറിൽ ഏകദേശം 100 മൈൽ വേഗതയിൽ സഞ്ചരിക്കുകയായിരുന്നു. വാഹനം നിർത്താൻ നിർദ്ദേശിച്ചിട്ടും വേഗം കൂട്ടിയതിനെ തുടർന്ന് മറ്റൊരു വാഹനവുമായി നേരിട്ട് കൂട്ടിയിടിച്ച് അപകടമുണ്ടായി.
അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന 17 വയസ്സുള്ള ഗർഭിണിയായ ആഷ്ലി ഹോംസ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തിന്റെ ആഘാതത്തിൽ സ്ത്രീ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണതായി റിപ്പോർട്ടുകൾ പറയുന്നു. ഗർഭസ്ഥ ശിശുവും മരിച്ചു.
സംഭവത്തെ തുടർന്ന് ടാർസം സിംഗിനെ അറസ്റ്റ് ചെയ്ത പൊലീസ് രണ്ട് റെക്ലസ് ഹോമിസൈഡ് കുറ്റങ്ങൾ, രണ്ട് അഗ്രവേറ്റഡ് വാഹനഹോമിസൈഡ് കുറ്റങ്ങൾ, വാഹനാക്രമണം, പൊലീസിന്റെ നിർദ്ദേശം അവഗണിക്കൽ എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി. ഇയാൾക്കെതിരെ 10 ലക്ഷം ഡോളർ ജാമ്യം നിശ്ചയിച്ചിട്ടുണ്ട്. കുറ്റങ്ങൾ നിഷേധിച്ചുകൊണ്ടാണ് ഇയാൾ കോടതിയിൽ ഹാജരായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യുഎസ് ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്(ഐസിഇ) ടാർസം സിംഗിനെതിരെ ഇമ്മിഗ്രേഷൻ ഡിറ്റെയ്‌നറും റജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ കേസുകൾക്ക് ശേഷമുള്ള നടപടികളിൽ ഇയാളെ നാടുകടത്തൽ നടപടികൾക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.
Indian Tarsem Singh indicted on multiple felony charges in Ohio