
വയനാട് തുരങ്കപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക്. പദ്ധതിയുടെ പരിസ്ഥിതി അനുമതി സ്റ്റേ ചെയ്യണമെന്ന ഹർജിയെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു.
സ്റ്റാൻഡിങ് കൗൺസൽ സി.കെ. ശശിയാണ് സർക്കാർ പക്ഷത്തുനിന്ന് ഹർജി നൽകിയത്. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ അപ്പീലിന്മേൽ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകരുതെന്നാണ് സർക്കാരിന്റെ ആവശ്യം.
2018, 2019, 2024 വർഷങ്ങളിൽ വൻ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലകളിലൂടെയാണ് തുരങ്കം കടന്നുപോകുന്നതെന്നും, വേണ്ടത്ര ശാസ്ത്രീയ പഠനമില്ലാതെയാണ് നിർമ്മാണത്തിന് അനുമതി നൽകിയതെന്നും പ്രകൃതി സംരക്ഷണ സമിതി ആരോപിക്കുന്നു. നേരത്തെ കേരള ഹൈക്കോടതി ഈ പരാതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സമിതി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, പദ്ധതിയുമായി മുന്നോട്ടുപോകണമെന്നും നിർമ്മാണ നടപടികൾ തടയരുതെന്നുമാണ് സർക്കാരിന്റെ ശക്തമായ നിലപാട്.