Image

ആരും ജോലിക്കെടുക്കാതാവും, സ്ത്രീകളുടെ തൊഴില്‍ ലഭ്യതയെ ബാധിക്കും ; ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നതിൽ സുപ്രീംകോടതി

Published on 13 March, 2026
ആരും ജോലിക്കെടുക്കാതാവും, സ്ത്രീകളുടെ തൊഴില്‍ ലഭ്യതയെ ബാധിക്കും ; ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നതിൽ സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് തൊഴില്‍ ലഭ്യതയെ ബാധിച്ചേക്കുമെന്ന് സുപ്രീം കോടതി. ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി നിയമ നിര്‍മാണം നടത്തിയാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ നിയമിക്കാന്‍ വിമുഖത കാട്ടിയേക്കും എന്ന ആശങ്കയാണ് കോടതി മുന്നോട്ട് വയ്ക്കുന്നത്. ആര്‍ത്തവ അവധി നിയമങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇത്തരം ഒരു നിരീക്ഷണം മുന്നോട്ട് വച്ചത്.

ഇത്തരം സാഹചര്യങ്ങള്‍ തങ്ങള്‍ പുരുഷന്‍മാര്‍ക്ക് സമന്‍മാരല്ലെന്ന ധാരണ സ്ത്രീകളില്‍ സൃഷ്ടിച്ചേക്കുമെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിലപാട്. തൊഴിലുടമകളുടെ മാനസികാവസ്ഥ നിങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ അത്തരമൊരു നിയമം ഉണ്ടാക്കിയാല്‍ അവര്‍ സ്ത്രീകളെ നിയമിക്കില്ല. എന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരന് മുന്നറിയിപ്പ് നല്‍കി. ഇത്തരം ഹര്‍ജികള്‍ ആശങ്ക ഉണ്ടാക്കുന്നവയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു നിയമം രൂപീകരിക്കപ്പെട്ടാല്‍, ആ നിമിഷം മുതല്‍ ജോലിയില്‍ നിന്നും സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടും. അവരുടെ കരിയര്‍ അവസാനിക്കുന്ന നിലയുണ്ട് അവര്‍ 'നിങ്ങള്‍ വീട്ടില്‍ ഇരിക്കണമെന്ന് പറയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

2013 ല്‍ കേരള സര്‍ക്കാര്‍ സര്‍വകലാശാലകളിലെയും വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചിരുന്നുവെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ അഭിഭാഷകന്‍ എം ആര്‍ ഷംഷാദ് ചൂണ്ടിക്കാട്ടി. ചില സ്വകാര്യ കമ്പനികളും സമാനമായ ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും ഷംഷാദ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ വിവേചനാധികാരമാണെന്ന നിലപാടാണ് കോടതി മുന്നോട്ട് വച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക