
ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സി ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകത്തിന്റെ വ്യാപാരത്തിനു ആവശ്യമായ 20% എണ്ണയും തടയപ്പെട്ട സ്ഥിതിയാണ്. ഹോർമുസിൽ എത്തുന്ന കപ്പലുകൾ കത്തിക്കും എന്ന വിപ്ലവ സേനയുടെ ഭീഷണിയെക്കാൾ ഉപരി, അവർ കടലിടുക്കിൽ മൈനുകൾ വിതറിയിരിക്കാം എന്ന സാധ്യതയാണ് കൂടുതൽ ആശങ്ക ഉയർത്തുന്നത്.
കിഴക്കും പടിഞ്ഞാറും തമ്മിലുള്ള എണ്ണ വ്യാപാരത്തിന്റെ 86% തടസപ്പെട്ടിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. യുദ്ധം ആരംഭിച്ചതിന്റെ പിറ്റേന്ന് ഞായറാഴ്ച്ച 2.8 മില്യൺ ബാരൽ എണ്ണയാണ് ഹോർമുസ് വഴി പോയത്. പതിവ് പ്രതിദിന ശരാശരി 19.8 മില്യൺ ആണ്. അപ്പോൾ കുറവ് 86%.
ഇറാന്റേതല്ലാത്ത 700 എണ്ണക്കപ്പലുകളെങ്കിലും കടലിടുക്കിന്റെ ഇരു പ്രവേശന മാർഗത്തിനു പുറത്തുമായി കിടപ്പുണ്ട്.
എണ്ണ വിപണികളിൽ പ്രതികരണം വേഗത്തിലായിരുന്നു. ബ്രെന്റ് ക്രൂഡ് 10% ഉയർന്നു ബാരലിന് $80 ആയി. ഖത്തർ എൽ പി ജി പ്ലാന്റ് അടച്ചതോടെ യൂറോപ്യൻ ഗ്യാസ് 40% വർധിച്ചു.
ഗൗരവമായ പ്രതിസന്ധി നേരിടുന്ന അവസ്ഥയാണ് ഇന്ത്യയിൽ. 25 ദിവസത്തേക്കുള്ള ക്രൂഡ് ആണ് സ്റ്റോക്കുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
പെട്രോൾ, ഡീസൽ കയറ്റുമതി തടയാൻ നീക്കമുണ്ട്. ഗ്യാസ് റേഷൻ ചെയ്യുമെന്നു റിപ്പോർട്ടുണ്ട്. പ്രസിഡന്റ് ട്രംപിന് ഇഷ്ടമില്ലെങ്കിലും റഷ്യൻ എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചെന്നു വരാം.
Hormuz closure serious, could hit India also