
ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ടെൽ അവീവിലെ ഓഫിസ് ആക്രമിച്ചപ്പോൾ കൊല്ലപ്പെട്ടുവെന്ന ഇറാൻ വിപ്ലവ ഗാർഡുകളുടെ അവകാശവാദം നുണയാണെന്നു സ്ഥാപിച്ചു അദ്ദേഹത്തെ ചൊവാഴ്ച്ച തന്റെ ഓഫിസിൽ പ്രത്യക്ഷപ്പെട്ടു.
ഇറാന്റെ പരമാധികാരി ആയത്തൊള്ള ഖമേനായിയെ ഇസ്രയേലി-യുഎസ് ആക്രമണത്തിൽ വധിച്ചതിനു പകരം വീട്ടിയെന്ന ഗാർഡുകളുടെ അവകാശവാദവും പൊളിഞ്ഞു. ഖൈബർ ശേഖൻ മിസൈലുകളാണ് ആക്രമണത്തിൽ ഉപയോഗിച്ചതെന്ന് ഗാർഡുകൾ പറഞ്ഞിരുന്നു.
ഓഫിസിനു കേടുപാടുകൾ സംഭവിച്ചെന്ന വാർത്ത ഇസ്രായേൽ നിഷേധിച്ചിട്ടില്ല. ആക്രമണത്തിൽ ആർക്കെങ്കിലും പരുക്കേറ്റതായി അവർ അറിയിച്ചിട്ടുമില്ല.
യുദ്ധം നീണ്ടു പോവില്ല
ചൊവാഴ്ച്ച ഫോക്സ് ന്യൂസിന്റെ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ട നെതന്യാഹു പറഞ്ഞത് യുദ്ധം നീണ്ടു പോവില്ല എന്നാണ്. "ഇത് വളരെ വേഗത്തിൽ ഫലം കണ്ടു തീരുന്ന യുദ്ധമാണ്. അല്പം സമയമെടുത്തേക്കാം, പക്ഷെ വർഷങ്ങളോളം നീളുകയൊന്നുമില്ല."
ഇറാൻ നിർമിച്ചു വരുന്ന പുതിയ ആണവ കേന്ദ്രങ്ങൾ ഏതാനും മാസം കഴിഞ്ഞാൽ ആക്രമിക്കാൻ കഴിയാത്ത സ്ഥിതിയിൽ ആവുമായിരുന്നു എന്നു നെതന്യാഹു പറഞ്ഞു. "അവർ പുതിയ കേന്ദ്രങ്ങൾ നിർമിച്ചു തുടങ്ങി, ഭൂഗർഭ അറകളും. മാസങ്ങൾ കഴിഞ്ഞാൽ അവരുടെ ആണവ-മിസൈൽ കേന്ദ്രങ്ങൾ എത്തിപ്പിടിക്കാൻ കഴിയാതെ വന്നേനെ."
അതേ സമയം, ശനിയാഴ്ച യുദ്ധം ആരംഭിച്ച ശേഷം 10 മിസൈൽ-ഡ്രോൺ തരംഗങ്ങൾ ഇസ്രയേലിൽ ആക്രമണത്തിന് ഉപയോഗിച്ചെന്നു ഇറാൻ പറഞ്ഞു. ഇസ്രയേലിന്റെ അതിർത്തിക്കുളളിലും മേഖലയിലെ യുഎസ് താവളങ്ങളിലും ആക്രമണം തുടരും.
തിങ്കളാഴ്ച്ച ജെറുസലേമിൽ പൊട്ടിത്തെറികൾ കേട്ടു. ഇറാനിൽ നിന്നു മിസൈലുകൾ വന്നുവെന്നു ഇസ്രയേൽ സ്ഥിരീകരിച്ചു.
യുഎസ്-ഇസ്രയേലി സംയുക്ത ആക്രമണം തിങ്കളാഴ്ച്ച ലെബനനിലേക്കും വ്യാപിച്ചിരുന്നു. ചൊവാഴ്ചയും ഹിസ്‌ബൊള്ള തീവ്രവാദി കേന്ദ്രങ്ങൾക്കു നേരെ രൂക്ഷമായ ആക്രമണം ഉണ്ടായി.
Netanyahu appears in his office, defying death rumors