Image

'വയനാട്ടില്‍ സിപിഎം അല്ല, പൊതുജനവും യുഡിഎഫ് പ്രതിനിധികളുമടക്കം സഹായിച്ചാണ് സർക്കാർ വീടൊരുക്കിയത്: ദുരന്തമുണ്ടായ ഉടൻ എല്ലാറ്റിനും മുന്നിൽ നിന്ന എംഎല്‍എയെ കൂലിക്ക് കൊണ്ടുവന്നവർ കൂകിയപ്പോള്‍ മുഖ്യമന്ത്രി മിണ്ടാതിരുന്നത് മര്യാദകേട് '

Published on 03 March, 2026
'വയനാട്ടില്‍  സിപിഎം അല്ല, പൊതുജനവും യുഡിഎഫ് പ്രതിനിധികളുമടക്കം സഹായിച്ചാണ് സർക്കാർ  വീടൊരുക്കിയത്: ദുരന്തമുണ്ടായ ഉടൻ എല്ലാറ്റിനും മുന്നിൽ നിന്ന എംഎല്‍എയെ കൂലിക്ക് കൊണ്ടുവന്നവർ കൂകിയപ്പോള്‍ മുഖ്യമന്ത്രി  മിണ്ടാതിരുന്നത്   മര്യാദകേട് '

കൊല്ലം: വയനാട്ടില്‍ സിപിഎം അല്ല, എല്ലാവരുടെയും പണം ഉപയോഗിച്ച് സര്‍ക്കാരാണ് വീടുകള്‍ നിർമിച്ച് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ ഉള്‍പ്പെട്ട ദുരന്തത്തില്‍ വീടുകള്‍ നിർമിച്ച് നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ചികിത്സാ സഹായം നല്‍കാത്തത് ഉള്‍പ്പെടെ നിരവധി പരാതികളുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

വീടുകള്‍ നിർമിച്ചു നല്‍കിയത് സിപിഎം ആണെന്ന തരത്തിലുള്ള പ്രചരണമാണ് നടത്തുന്നത്. സിപിഎം അല്ല സര്‍ക്കാരാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും കൈഅയച്ച് സഹായിച്ചിട്ടുണ്ട്. പൊതുജനങ്ങളും യുഡിഎഫ് ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ സഹായം ഉപയോഗിച്ചാണ് വീടുകള്‍ നിർമിച്ചത്. അതിനെ രാഷ്ട്രീയവത്ക്കരിക്കുന്നത് മര്യാദകേടാണ്.

ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും എല്ലാ കാര്യങ്ങള്‍ക്കും മുന്‍കൈ എടുക്കുകയും ചെയ്ത എംഎല്‍എയെ സര്‍ക്കാരിൻ്റെ ഔദ്യോഗിക പരിപാടിയില്‍ പുറത്ത് നിന്നും കൂലിക്ക് കൊണ്ടുവന്ന ആളുകള്‍ കൂകി അധിക്ഷേപിച്ചപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നത് തികഞ്ഞ മര്യാദകേടാണ്.

ജനപ്രതിനിധിയെ ഇതുപോലെ അധിക്ഷേപിക്കാന്‍ പാടില്ല. അദ്ദേഹം മുന്‍കൈ എടുത്താണ് നൂറ്റി അന്‍പതോളം വിദ്യാർഥികളെ വിദേശത്തും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. പല വീടുകളിലും ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചതും എംഎല്‍എയാണ്. ഭക്ഷണത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കാതിരുന്ന കാലത്ത് ആ വീടുകളില്‍ അന്വേഷിച്ച് പോയി അവര്‍ക്ക് വേണ്ട സഹായം നല്‍കുകയും ചികിത്സാ സഹായം എത്തിക്കുകയും ചെയ്തത് എംഎല്‍എയാണ്. ഇപ്പോഴും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടി സിദ്ധിഖിനെ അപമാനിച്ചതില്‍ പ്രതിഷേധിക്കുന്നു.

കൂലിക്ക് വിളിച്ച് വരുത്തിയ ആളുകളെക്കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ അധിക്ഷേപിച്ചത് നോക്കി നിന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഓര്‍ത്ത് ലജ്ജിക്കുന്നു. ചെയ്തത് തെറ്റായി പോയി എന്നെങ്കിലും പറയണമായിരുന്നു. അത് പറയാനുള്ള അന്തസ് മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയില്ല. വന്ന ആളുകളെ നിയന്ത്രിക്കണമായിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നില്‍ സിപിഎമ്മുണ്ട്. ദുരന്ത ബാധിതരല്ല കൂകിയത്. ഇറക്കുമതി ചെയ്ത ആളുകളാണ് കൂകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടുനിന്നു. ഡിവൈഎഫ്ഐയുടെ പരിപാടിക്കല്ല, സര്‍ക്കാരിൻ്റെ പരിപാടിക്കാണ് എംഎല്‍എ പോയത്.

കല്ലിട്ട് പോകലല്ല ഞങ്ങളുടെ പരിപാടിയെന്ന് മന്ത്രി രാജന്‍ പറഞ്ഞത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്. ഔദ്യോഗിക പരിപാടിയുടെ മര്യാദ എന്താണെന്ന് മന്ത്രിമാര്‍ മനസിലാക്കണം. സര്‍ക്കാര്‍ നല്‍കുന്നതിന് മുന്‍പ് 52 വീടുകള്‍ മുസ്ലീംലീഗ് നല്‍കി. പത്ത് കോടി രൂപയാണ് വീട് നിമിക്കുന്നതിന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ കൈമാറിയത്. ഒരു വര്‍ഷം എടുത്താണ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തത്. അതില്‍ നിന്നും ഞങ്ങളുടെ നൂറ് വീട് പണിയാനും സ്ഥലം നല്‍കുമെന്നാണ് കരുതിയത്. എന്നാല്‍ അതിന് തയാറാകാത്ത സാഹചര്യത്തിലാണ് ഞങ്ങള്‍ സ്വന്തമായി സ്ഥലം കണ്ടെത്തി വീട് നിർമാണം ആരംഭിച്ചത്. എല്ലാവരും കൂടി പണം നല്‍കിയതാണ്. ഞാനും ഒരു ലക്ഷം രൂപ നല്‍കിയതാണ്. കര്‍ണാടക സര്‍ക്കാരിൻ്റേത് ഉള്‍പ്പെടെ പണമുണ്ട്. ആ പരിപാടിയുടെ ശോഭ സര്‍ക്കാര്‍ തന്നെ ഇല്ലാതാക്കി.വിഡി സതീശൻ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക