
വാഷിംഗ്ടൺ: ഇറാനെതിരായ സൈനികാക്രമണവും പരമോന്നത നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളും അമേരിക്കൻ രാഷ്ട്രീയ രംഗത്ത് കടുത്ത ഭിന്നതയ്ക്കിടയാക്കി. പ്രസിഡന്റ് ട്രംപ് എടുത്ത നടപടി ദീർഘകാല ശത്രുവിനെതിരെ അനിവാര്യമായ പ്രഹരമാണോ അതോ തീരുമാനിച്ചുറപ്പിച്ച യുദ്ധമാണോ എന്ന ചോദ്യത്തിലാണ് ജനപ്രതിനിധികൾ ഏറ്റുമുട്ടുന്നത്.
സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ ചെയർമാൻ ടോം കോട്ടൺ നടപടിയെ ശക്തമായി പിന്തുണച്ചു. ഇറാൻ മേഖലയിൽ ഉള്ള യുഎസ് താവളങ്ങളെയും അറബ് സഖ്യങ്ങളെയും ഇസ്രയേലിനെയും ലക്ഷ്യമിടാൻ ഇറാൻ തുടർന്നും മടിക്കില്ലെന്നു അദ്ദേഹം പറഞ്ഞു. ഇറാന്റെ മിസൈൽ സംവിധാനങ്ങൾ, ലോഞ്ചറുകൾ, ഉൽപാദന ശേഷി എന്നിവയെ ക്രമബദ്ധമായി തകർക്കുന്ന നീക്കങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ തോതിലുള്ള ഭൂസേന വിന്യസിക്കാനുള്ള പദ്ധതിയില്ലെന്നും, പകരം വ്യോമ-നാവിക ദൗത്യങ്ങൾ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ വൈസ് ചെയർമാനും ഡെമോക്രാറ്റ് നേതാവുമായ മാർക്ക് വാർണർ 'തെരഞ്ഞെടുക്കപ്പെട്ട യുദ്ധം' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. അമേരിക്കയ്‌ക്കെതിരെ പെട്ടെന്നൊരു ഭീഷണി ഉണ്ടായിരുന്നില്ല. ഇറാൻ മുൻകൂർ ആക്രമണത്തിന് തയ്യാറായിരുന്നുവെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഖമനേയിയെ വധിച്ച ശേഷമുള്ള ഇറാനിലെ അവസ്ഥയെക്കുറിച്ച് വ്യക്തതയില്ലെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
ഭരണകൂടമാറ്റം ലക്ഷ്യമിട്ട് ഇത്തരമൊരു വൻ സൈനിക നീക്കത്തിന് യാതൊരു അടിസ്ഥാനം ഉണ്ടായിരുന്നില്ല എന്ന് ഡെമോക്രാറ്റിക് സെനറ്റർ ആഡം ഷിഫ് പ്രതികരിച്ചു. ഇറാൻ അമേരിക്കയ്‌ക്കെതിരെ അടിയന്തര ഭീഷണി സൃഷ്ടിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകൂടം അവസാനിച്ചതിൽ സന്തോഷമുണ്ടെങ്കിലും, ഇറാനിൽ ഭൂതല കലാപങ്ങൾക്ക് അമേരിക്കൻ സേന പിന്തുണ നൽകുമെന്ന പ്രതീക്ഷ സൃഷ്ടിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്ക ചെയ്യുന്നത് അക്രമമാണെന്നും തങ്ങൾ ചെയ്യുന്നത് ആത്മരക്ഷയാണെന്നും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞിരുന്നു. എന്തു വിലകൊടുത്തും തങ്ങൾ സ്വയം പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാദപ്രതിവാദങ്ങൾ ആക്രമണത്തിന് അടിസ്ഥാനമായ ഇന്റലിജൻസ് വിവരങ്ങൾ, കോൺഗ്രസ് അനുമതി, ദീർഘകാല തന്ത്രപരമായ ലക്ഷ്യം എന്നിവയെക്കുറിച്ചുള്ള വാഷിംഗ്ടണിലെ ചർച്ച കൂടുതൽ കടുപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു. പിന്തുണയ്ക്കുന്നവർ ഇത് ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനുള്ള നിർണായക നീക്കമാണെന്ന് വാദിക്കുമ്പോൾ, വിമർശകർ ഇത് നിയന്ത്രണാതീതമായ സംഘർഷത്തിലേക്കും ദീർഘകാല യുദ്ധത്തിലേക്കും നയിക്കാമെന്ന് മുന്നറിയിപ്പ് നൽകുന്നു.
US lawmakers split over Iran action