
വാഷിങ്ടൺ: പ്രപഞ്ചത്തിൽ മനുഷ്യർ ഒറ്റയ്ക്കല്ലെന്നും അന്യഗ്രഹജീവികൾ യാഥാർഥ്യമാണെന്നും വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. അന്യഗ്രഹജീവികളുടെ നിലനിൽപ്പിനെക്കുറിച്ചും ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാന്നിധ്യത്തെക്കുറിച്ചും വീണ്ടും ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് ബറാക് ഒബാമയുടെ പുതിയ വെളിപ്പെടുത്തൽ. അമേരിക്കൻ പ്രസിഡന്റ് പദവി അലങ്കരിച്ച, ലോകത്തെ ഏറ്റവും വലിയ രഹസ്യങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഒബാമ ഇത്തരത്തിൽ പരസ്യമായി പ്രതികരിച്ചതോടെ അന്യഗ്രഹ ജീവനെക്കുറിച്ചുള്ള ചർച്ചകൾ ആഗോളതലത്തിൽ വീണ്ടും സജീവമായിരിക്കുകയാണ്.
മാധ്യമപ്രവർത്തകനായ ബ്രയാൻ ടൈലർ കോഹനുമായി നടത്തിയ പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ലോകത്തെ ഞെട്ടിച്ച ഈ പ്രസ്താവന ഒബാമ നടത്തിയത്. എന്നാൽ അതീവ രഹസ്യ സൈനിക കേന്ദ്രമായ ഏരിയ 51-നെ (Area 51) ചുറ്റിപ്പറ്റിയുള്ള കഥകളിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്യഗ്രഹജീവികൾ ഉണ്ടോ എന്ന ചോദ്യത്തിന് 'അവ യഥാർത്ഥമാണ്' എന്നായിരുന്നു ഒബാമയുടെ മറുപടി. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുമ്പോഴും അവയെ താൻ നേരിട്ട് കണ്ടിട്ടില്ലെന്നും അധികാരത്തിലിരുന്ന കാലത്ത് ഇതേക്കുറിച്ച് അന്വേഷിച്ചതായും എന്നാൽ നേരിട്ടുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഒബാമ കൂട്ടിച്ചേർത്തു.
അമേരിക്കയിലെ നെവാഡയിലുള്ള അതീവ രഹസ്യ സ്വഭാവമുള്ള വ്യോമസേനാ താവളമായ 'ഏരിയ 51'ൽ, തകർന്നുവീണ അന്യഗ്രഹ പേടകങ്ങളും അന്യഗ്രഹജീവികളുടെ മൃതദേഹങ്ങളും അമേരിക്ക ഒളിപ്പിച്ചിട്ടുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ സത്യമില്ലെന്ന് ഒബാമ പറഞ്ഞു. അവിടെ അന്യഗ്രഹജീവികളെ ഒളിപ്പിച്ചിട്ടില്ലെന്നും, അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവെക്കുന്ന രീതിയിലുള്ള വലിയൊരു ഗൂഢാലോചന അവിടെ നടക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏരിയ 51-ൽ ഭൂഗർഭ അറകളോ മറ്റോ അന്യഗ്രഹ ഗവേഷണത്തിനായി മാറ്റിവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആകാശത്ത് അതിവേഗത്തിൽ സഞ്ചരിക്കുന്ന അജ്ഞാത വസ്തുക്കളുടെ (UAPs) വീഡിയോ ദൃശ്യങ്ങൾ സത്യമാണെന്നും, എന്നാൽ അവയുടെ സങ്കീർണ്ണമായ ചലനങ്ങൾ വിശദീകരിക്കാൻ നിലവിലെ ശാസ്ത്രത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.