Image

ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്

Published on 13 February, 2026
ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച പത്തു മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ അവയവങ്ങളുമായി വീണ്ടുമൊരും ജീവന്‍ രക്ഷാ ദൗത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ രണ്ടു വൃക്കകള്‍ തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്ക് എത്തിക്കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരൾ നൽകുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്.

റോഡ് മാര്‍ഗമാണ് അവയവം തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്. ഇടപ്പള്ളി -തൃപ്പൂണിത്തുറ -കോട്ടയം - വെഞ്ഞാറമൂട് അവയവങ്ങൾ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന്റെ തിരുവനന്തപുരത്തേക്കുള്ള യാത്ര. KL 07 DF 3177 എന്ന നമ്പരിലുള്ള ആംബുലന്‍സില്‍ ആണ് അവയവങ്ങള്‍ കൊണ്ടുപോകുന്നത്.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം. ഫെബ്രുവരി അഞ്ചിന് കോട്ടയത്തു നിന്ന് തിരുവല്ലയിലേക്ക് പോകുന്ന വഴി കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കുഞ്ഞിന് പരിക്കേറ്റത്. ആദ്യം ചങ്ങനാശേരിയിലേയും പിന്നീട് തിരുവല്ലയിലേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 

എട്ടു ദിവസമായി കുട്ടി വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ്  മസ്തിഷ്‌ക മരണം സംഭവിച്ചത്. അവയവദാനത്തിന് രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായും ആലിന്‍ ഷെറിന്‍ എബ്രഹാം മാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക