
രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലും വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പതാക ഉയർത്തി. തുടർന്ന് പരേഡുകൾ ഗവർണർക്ക് അഭിവാദ്യമർപ്പിച്ചു.
രാജ്യ പുരോഗതിയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുപ്രവർത്തിക്കണമെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല. വിയോജിപ്പുകളുണ്ടാകാമെങ്കിലും രാജ്യത്തിന്റെ പുരോഗതിയ്ക്ക് സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.
പല മേഖലകളിലും കേരളം രാജ്യത്ത് ഒന്നാമതാണ് . വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം മുന്നിലാണെന്നും ഗവർണർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം പോളിങ് ഉണ്ടാകണമെന്നും ഗവർണർ ആഹ്വാനം ചെയ്തു. കേരളത്തിൽ നിന്നും പത്മ പുരസ്കാരം ലഭിച്ചവരുടെ പേരെടുത്ത് ഗവർണർ അഭിനന്ദിച്ചു.
വ്യോമസേനയിൽ നിന്നുള്ള വികാസ് വസിഷ്ഠിന്റെ നേതൃത്വത്തിലാണ് പരേഡ് അണിനിരന്നത്. തിരുവനന്തപുരത്തെ പ്രധാന ചടങ്ങിന് പുറമെ, സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. വൈവിധ്യമാർന്ന പരിപാടികളോടെ അതീവ ജാഗ്രതയിലും ആവേശത്തിലുമാണ് സംസ്ഥാനത്തുടനീളം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.