
പ്ലായ ഡെൽ കാർമെൻ (മെക്സിക്കോ): മെക്സിക്കോയിലെ ഫൈവ് സ്റ്റാർ റിസോർട്ടിൽ വെച്ച് കാമുകി ക്യാര ആഗ്‌ന്യൂവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കനേഡിയൻ സ്വദേശി റയാൻ ഫ്രീസൻ കുറ്റക്കാരനാണെന്ന് മെക്സിക്കൻ കോടതി. നേരത്തെ ഇയാളെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
ക്യാരയുടെ 24-ാം ജന്മദിനം ആഘോഷിക്കാൻ മെക്സിക്കോയിൽ എത്തിയതായിരുന്നു റയാൻ. റിസോർട്ടിലെ ലോൺട്രി റൂമിൽ വെച്ച് ക്രൂരമായി മർദ്ദനമേറ്റതിനെ തുടർന്നാണ് ക്യാര കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപം ഉറങ്ങിക്കിടക്കുന്ന നിലയിലായിരുന്നു റയാനെ പിടികൂടിയത്. 2024 സെപ്റ്റംബറിൽ നടന്ന ആദ്യ വിചാരണയിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി റയാനെ വെറുതെ വിട്ടിരുന്നു.
എന്നാൽ ഇതിനെതിരെ ക്യാരയുടെ കുടുംബവും പ്രോസിക്യൂഷനും നൽകിയ അപ്പീൽ പരിഗണിച്ച മജിസ്‌ട്രേറ്റ്, റയാൻ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ക്യാരയുടെ ശരീരത്തിലെ മുറിവുകളും മരണസമയത്തെ സാഹചര്യങ്ങളും റയാനെതിരായ ശക്തമായ തെളിവുകളാണെന്നും കോടതി വിലയിരുത്തി. കൊലപാതകത്തിന് പിന്നിൽ മെക്സിക്കൻ ക്രിമിനൽ സംഘങ്ങളാണെന്ന റയാന്റെ വാദം കോടതി തള്ളി.