
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ ദുരൂഹ മരണം കൊലപാതകം. കുട്ടിയുടെ അച്ഛൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റിൽ ഇടിച്ചുവെന്നാണ് കുട്ടിയുടെ അച്ഛൻ ഷിജിന്‍റെ മൊഴി.
നെയ്യാറ്റിൻകര ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. കുട്ടിയുടെ അച്ഛൻ ഷിജിനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. അച്ഛൻ കുറ്റം സമ്മതിച്ചതോടെ കൊലപാതകമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുക്കും.
ആന്തരിക രക്തസ്രാവമാണ് ഇഹാന്‍റെ മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ചികിത്സയിലിരിക്കെ ഒരു വയസുകാരൻ മരിച്ചത്. മരണത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ് കുട്ടിയുടെ അച്ഛന്‍റെ കുറ്റസമ്മതം.
അച്ഛന്‍റെ കയ്യിൽ നിന്ന് ബിസ്കറ്റ് വാങ്ങി കഴിച്ച ശേഷമാണ് കുഞ്ഞ് മരിച്ചത് എന്ന് ആരോപണം ഉയർന്നതോടെ കുഞ്ഞിന്‍റെ അച്ഛൻ ഷിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു .
ശനിയാഴ്ചയാണ് കുട്ടിയുടെ അച്ഛൻ ഷിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിന്‍റേയും കൃഷ്ണപ്രിയയുടേയും മകൻ ഇഖാൻ വെള്ളിയാഴ്ച രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.