
തിരുവനന്തപുരം: നാളെ മുതൽ നാലു ദിവസം ബാങ്കുകൾ തുറന്ന് പ്രവർത്തിക്കില്ല. പൊതുഅവധിയും സമരവും ഒരുമിച്ചെത്തുന്നത് കൊണ്ടാണ് തുടർച്ചയായ നാലു ദിവസം ബാങ്കുകൾ പ്രവർത്തിക്കാത്തത്.
മാസത്തിലെ നാലാം ശനിയാഴ്ച ആയതിനാൽ ജനുവരി 24ന് ബാങ്ക് അവധിയാണ്. 25 ഞായറാഴ്ചയും 26 റിപ്പബ്ലിക് ദിനവുമായതിനാൽ ഈ ദിവസങ്ങൾ അവധിയായിരിക്കും. തൊട്ടടുത്ത ദിവസമായ ജനുവരി 27 രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണി മുടക്കുന്നതുകൊണ്ട് ഈ ദിവസവും ബാങ്കുകൾ അടഞ്ഞു കിടക്കും.
ഇതോടെ, തുടർച്ചയായി നാലു ദിവസങ്ങൾ അവധി ദിനങ്ങളാകുന്നതോടെ ബാങ്ക് ഇടപാടുകൾ നടത്താനാവില്ല. എടിഎമ്മുകൾ പ്രവർത്തിക്കുമെങ്കിലും ഈ ദിവസങ്ങളിൽ മെഷീനിൽ പണം നിറയ്ക്കുന്ന ജോലികളിലടക്കം തടസ്സം നേരിട്ടേക്കാം.
ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം എന്ന ആവശ്യം ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് പണിമുടക്ക്.
നിലവിൽ ഞായറാഴ്ചകൾ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. ബാക്കിയുള്ള ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.