
തിരുവനന്തപുരം: മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തൻ്റെ വാക്കുകളെ വളച്ചൊടിച്ച് നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നു എന്നാണ് സജി ചെറിയാൻ പറയുന്നത്. എന്നാൽ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പാർട്ടിക്കകത്ത് നിന്നുൾപ്പെടെ വിമർശനം ഉയർന്നതോടെയാണ് ഖേദപ്രകടനം.
കാസർകോട് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞദിവസം പറഞ്ഞത്. കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് വായിച്ചു നോക്കൂ. സമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തവർ എവിടെ നിന്നാലും ജയിക്കാൻ സ്ഥിതിയുണ്ടാകും. കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുതെന്നു മന്ത്രി പറഞ്ഞിരുന്നു. പരാമർശം വിവാദമായിട്ടും കഴിഞ്ഞ ദിവസം മന്ത്രി അതിനെ ന്യായീകരിച്ച് രംഗത്തെത്തിയതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. ഈ സാഹചര്യത്തിലാണ് മന്ത്രി ഖേദം പ്രകടിപ്പിച്ചത്.
സജി ചെറിയാൻ്റെ പ്രസ്താവന
കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാൻ എൻ്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ എൻ്റെ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ.
മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എൻ്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.
രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സിപിഎം പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ എൻ്റെ പൊതുജീവിതം വർഗീയതയോടു സമരസപ്പെട്ടല്ല പോയത്. ഇതിൻ്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് ഞാൻ. അത് എൻ്റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്.
എൻ്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എൻ്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും എന്നെ വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എൻ്റെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു.