
കൊല്ലം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. ‘എന്റെ പിതാവും ആർ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. എന്നെ സ്നേഹിച്ചത് പോലെ തന്നെയാണ് ഗണേഷ് കുമാറിനെയും അപ്പ സ്നേഹിച്ചത്. ഗണേഷ്കുമാറിന്റെ അമ്മയെ ഞാൻ ആന്റി എന്നാണ് വിളിച്ചിരുന്നത്. എന്നിട്ടും മന്ത്രി ഗണേഷ്കുമാർ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല’ ചാണ്ടി ഉമ്മൻ പറഞ്ഞു.
കൊല്ലം പത്തനാപുരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് അംഗങ്ങൾക്ക് മാങ്കോട് ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഗണേഷിനെതിരെ ചാണ്ടി ഉമ്മന്റെ പരാമർശം.
സോളാർ പരാതിക്കാരിയുടെ പരാതി 18 പേജിൽ നിന്നും 24 പേജായി ഉയർന്നതിന് പ്രധാന കാരണക്കാരൻ ഗണേഷ് കുമാറാണെന്നും ഇതു സംബന്ധിച്ച കേസ് കൊട്ടാരക്കര കോടതിയിൽ നടക്കുന്നുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഒരിക്കൽ നീതി ലഭിക്കുമെന്നാണ് വിശ്വാസം. ഉമ്മൻചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും തന്നെ ചെയ്തിട്ടില്ല.
ഉമ്മൻചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാർ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും ഒക്കെ യാത്ര ചെയ്തു എന്നിട്ട് സിഡി കിട്ടിയോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.