Image

മറ്റൊരാളുടെ ജീവിതം നശിപ്പിച്ച് നേടുന്ന റീച്ച് നേട്ടമല്ല, പരാജയമാണ്: മറ്റൊരാളുടെ ജീവിതമല്ല നിങ്ങളുടെ കണ്ടന്റ്; കേരള പൊലീസ്

Published on 21 January, 2026
 മറ്റൊരാളുടെ ജീവിതം നശിപ്പിച്ച് നേടുന്ന റീച്ച് നേട്ടമല്ല,  പരാജയമാണ്: മറ്റൊരാളുടെ ജീവിതമല്ല നിങ്ങളുടെ കണ്ടന്റ്; കേരള പൊലീസ്

സമൂഹമാധ്യമങ്ങളിൽ റീച്ചിനും ലൈക്കിനുമായി വീഡിയോകൾ നിർമ്മിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള പൊലീസ്. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ നിയമപരമായി പൊലീസിനെയാണ് സമീപിക്കേണ്ടതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി. ഇൻഫ്ലുവൻസറായ ഷിംജിത പങ്കുവെച്ച വീഡിയോയെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഈ ഇടപെടൽ.

സമൂഹമാധ്യമങ്ങൾ വരുമാനമാർഗമായതോടെ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണവും കൂടി. റീച്ചിനും ലൈക്കിനും വേണ്ടി സൃഷ്ടിക്കുന്ന കണ്ടന്റുകൾ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന സാഹചര്യം വർധിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ‍പൊലീസ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“വൈറൽ” ആകുന്നത് “വാല്യൂ” കളഞ്ഞാകരുത്.

സോഷ്യൽ മീഡിയ വരുമാന മാർഗമായതോടെ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണവും കൂടി. റീച്ചിനും ലൈക്കിനും വേണ്ടി സൃഷ്ടിക്കുന്ന കണ്ടന്റുകൾ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന സാഹചര്യം വർധിച്ചുവരുകയാണ്. ഈ പ്രവണതയുടെ ദൂഷ്യവശങ്ങൾ നമ്മൾ ഇനിയെങ്കിലും മനസ്സിലാക്കണം. സോഷ്യൽ മീഡിയ മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ശക്തമായ മാധ്യമമാണ്. അറിവ് പങ്കുവെക്കാനും, നല്ല ചിന്തകൾ പ്രചരിപ്പിക്കാനും, സമൂഹത്തെ മുന്നോട്ട് നയിക്കാനും ഇത് സഹായകമാണ്.

എന്നാൽ വൈറലാകുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ കണ്ടന്റുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലർ മനുഷ്യത്ത്വവും സാമൂഹികമായ ഉത്തരവാദിത്വങ്ങളും മനഃപൂർവ്വം മറക്കുന്നു. ഒരാളുടെ സ്വകാര്യ ജീവിതം അനുവാദമില്ലാതെ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതോ, അവരുടെ തെറ്റുകളെ അതിരുകടന്ന് പരിഹസിക്കുന്നതോ, തെറ്റായ വാർത്തകളും അർദ്ധസത്യങ്ങളും പ്രചരിപ്പിക്കുന്നതതോ വ്യക്തികളുടെ മാനസികാരോഗ്യം, കുടുംബബന്ധങ്ങൾ, സാമൂഹിക അംഗീകാരം എന്നിവ തകർത്ത് ജീവിതം തന്നെ ചോദ്യചിഹ്നമാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം. മറ്റൊരാളുടെ ജീവിതം നശിപ്പിച്ച് നേടുന്ന റീച്ച് നേട്ടമല്ല, അത് സ്വന്തം പരാജയമാണെന്നത് മനസിലാക്കുക. അടിയന്തരമായി പോലീസ് സഹായം ആവശ്യമുള്ള അവസരങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയല്ല, 112 എന്ന എമർജൻസി നമ്പറിലേക്കാണ് വിളിക്കേണ്ടത് എന്നതും ഓർമ്മപ്പെടുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക