Image

കേരള കുംഭമേള ; മഹാമാഘ മഹോത്സവത്തിലേക്ക് വിശ്വാസികളുടെ വൻഒഴുക്ക്, രഥയാത്ര നാളെ വൈകീട്ട് തിരുനാവായയിൽ

Published on 21 January, 2026
കേരള കുംഭമേള ; മഹാമാഘ മഹോത്സവത്തിലേക്ക് വിശ്വാസികളുടെ വൻഒഴുക്ക്, രഥയാത്ര നാളെ വൈകീട്ട് തിരുനാവായയിൽ

മലപ്പുറം: പുണ്യം തേടി നിളാ സ്‌നാനം നടത്താന്‍ കേരളത്തിന്റെ കുംഭമേളയെന്ന് വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. ഫെബ്രുവരി മൂന്നിന് കുംഭമേള അവസാനിക്കുന്നതുവരെ രാവിലെ നിളാ സ്‌നാനത്തിന് അവസരമുണ്ട്. ഗായത്രി ഗുരുകുലത്തിലെ അരുണ്‍ പ്രഭാകറിന്റെ നേതൃത്വത്തില്‍, വേദ, മന്ത്ര ജപങ്ങളോടെയാണ് ഇന്നലെ നിളാ സ്‌നാനം നടന്നത്.

വിവിധ ദേശങ്ങളില്‍ നിന്നെത്തിയവര്‍ നിളയില്‍ സ്‌നാനം ചെയ്തു. വൈകിട്ട് ദശാശ്വമേധ് ഘാട്ടിലെ പണ്ഡിറ്റുമാരുടെ നേതൃത്വത്തില്‍ നിളാ ആരതിയും എല്ലാ ദിവസവും നടക്കുന്നുണ്ട്. വൈകിട്ട് പുഴയുടെ മധ്യഭാഗത്ത് ഒരുക്കിയ യജ്ഞശാലയ്ക്കു സമീപമാണ് നിളാ ആരതി നടക്കുന്നത്.

പല തട്ടുകളുള്ള വിളക്കുകള്‍ ഉപയോഗിച്ചാണ് ആരതി. ഗംഗയെ ആരാധിക്കുന്നതു പോലെ ഭാരതപ്പുഴയെ ആരാധിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. മോഹന്‍ജി ഫൗണ്ടേഷനാണ് പണ്ഡിറ്റുമാരെ എത്തിച്ചത്. കുംഭമേളയുടെ ഭാഗമായി തമിഴ്‌നാട്ടിലെ തിരുമൂര്‍ത്തി മലയില്‍നിന്ന് പുറപ്പെട്ട രഥയാത്ര നാളെ വൈകീട്ട് തിരുനാവായയിലെത്തും. ദേവതാ സങ്കല്‍പത്തോടെയുള്ള മഹാമേരുവുമായാണ് രഥം എത്തുന്നത്.

പാലക്കാട് സംഘാടകസമിതി രഥയാത്ര സ്വീകരിക്കും. തുടര്‍ന്ന് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കിയ ശേഷമാണ് തിരുനാവായയിലെത്തുന്നത്. നാളെ രാവിലെ സൂര്യഗണപതി പൂജയും നടക്കും. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും വൈകീട്ട് ഭഗവത്‌സേവയും നടക്കുന്നുണ്ട്. പൊലീസ് ഇവിടെ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക