
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറെ പ്രതീക്ഷ വച്ചിരുന്ന ജില്ലയാണു കോട്ടയം. രണ്ടു പഞ്ചായത്തുകളാണ് ബി.ജെ.പിക്കുണ്ടായിരുന്നത്, പള്ളിക്കത്തോടും മുത്തോലിയും. ഇക്കുറി രണ്ടു പഞ്ചായത്തുകളും നിലനിർത്താമെന്നും അധികം പഞ്ചായത്തുകൾ പിടിച്ചെടുക്കാമെന്ന ബി.ജെ.പിയുടെ മോഹത്തിന് ഒരു പരിധി വരെ തിരിച്ചടിയായത് എൽ.ഡി.എഫ് പ്രവർത്തകരും യുഡി.എഫ് പ്രവർത്തകരും ബി.ജെ.പിക്ക് എതിരായി ക്രോസ് വോട്ട് ചെയ്തതായിരുന്നു.
പള്ളിക്കത്തോട്ടിൽ വിജയിച്ചില്ലെങ്കിലും ബി.ജെ.പിയെ തൂത്തെറിയുമെന്നു പരസ്യമായി പറഞ്ഞിരുന്നു. മുത്തോലിയിലും സമാന ധാരണയുണ്ടായി. ബി.ജെ.പിക്കു സ്ഥാനം നഷ്ടമായതോടെ തോറ്റ സ്ഥാനാർഥികൾ വരെ ആവേശത്തിലായിരുന്നു. മുത്തോലിയിൽ യു.ഡി.എഫ് വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായി കുത്തി.
അതേസമയം, കൈയിലുണ്ടായിരുന്ന രണ്ടു പഞ്ചായത്തുകൾ കൈയിൽ നിന്ന് പോയെങ്കിലും , മൂന്നിടത്ത് കാവിക്കൊടി പാറിക്കാൻ ബി.ജെ.പിക്കു സാധിച്ചു. കിടങ്ങൂരും അയ്മനവും പൂഞ്ഞാർ തെക്കേക്കരയും ബി.ജെ.പി പിടിച്ചെടുത്തു. ആദ്യമായി നാലു ബ്ലോക്കു പഞ്ചായത്തുകളിലും വിജയിച്ചു. വാഴൂർ, മാടപ്പള്ളി ബ്ലോക്കുകളിൽ ഓരോ സീറ്റും ഈരാറ്റുപേട്ട ബ്ലോക്കിൽ രണ്ട് സീറ്റും ബി.ജെ.പി നേടി.
അയ്മനത്ത് കഴിഞ്ഞ തവണ ഏഴ് സീറ്റുകളുണ്ടായിരുന്നത് ഇക്കുറി ഒൻപതായി ഉയർത്താൻ സാധിച്ചു. ഇതോടെ സി.പി.എമ്മിന് ഭരണം നഷ്ടമായി. സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒന്നും യു.ഡി.എഫിന് ആറും വീതം സീറ്റുകളാണുള്ളത്. എൽ.ഡി.എഫ് ഭരിച്ച പുതുപ്പള്ളി യു.ഡി.എഫ് നേടിയപ്പോൾ നാലു സീറ്റുകളോടെ ബി.ജെ.പി പ്രതിപക്ഷമായി.
ബി.ജെ.പി ഏറ്റവും അധികം പ്രതീക്ഷ പങ്കുവച്ചിരുന്ന പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഭരണം പിടിക്കാനായത് ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിക്ക് ലഭിക്കുന്ന അംഗീകാരം കൂടിയായി. ഇവിടെ ആകെയുള്ള 15 സീറ്റുകളിൽ എട്ടും ബി.ജെ.പി നേടി. ബി.ജെ.പി-8, എൽ.ഡി.എഫ്-5, യു.ഡി.എഫ്-2 എന്നിങ്ങനെയാണ് കക്ഷിനില.
കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്ന കിടങ്ങൂരിൽ 16ൽ ഏഴ് സീറ്റുകളും നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. യു.ഡി.എഫിന് അഞ്ചും എൽ.ഡി.എഫിന് നാലും സീറ്റുകൾ നേടാനേകഴിഞ്ഞുള്ളൂ.
മുത്തോലി പഞ്ചായത്തിലെ പരാജയം പാർട്ടി പ്രതീക്ഷിച്ചിരുന്നെങ്കിലും പള്ളിക്കത്തോട്ടിലെ തോൽവി പാർട്ടിയിലെ കലഹത്തിന് കാരണമാകും. ക്രോസ് വോട്ടിങ്ങിനൊപ്പം ബി.ഡി.ജെ.എസിനെ പിണക്കിയതും പാർട്ടിയിലെ പടലപ്പിണക്കവും കൂടി ആയതോടെ തോൽവി ദയനീയമായി.