
തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി നിർണ്ണായക ഘട്ടം പിന്നിടുമ്പോൾ തലസ്ഥാന കോർപ്പറേഷനിൽ എൻഡിഎ അട്ടിമറി വിജയം നേടി കരുത്തറിയിക്കുകയാണ്. 'മാറാത്തത് മാറും' എന്ന മുദ്രാവാക്യത്തോടെ മത്സരത്തിനിറങ്ങിയ എൻഡിഎ നിലവിൽ 49 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ഇതോടെ ആറ് തവണകളായി 30 വർഷം എൽഡിഎഫ് ഭരിച്ച കോർപ്പറേഷനിൽ ബിജെപിക്ക് ഇത് ആദ്യ ഭരണമാകും. 51 സീറ്റുകൾ ലഭിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. നിലവിലെ സൂചനകളനുസരിച്ച് എൽഡിഎഫ് 28 സീറ്റിലും യുഡിഎഫ് 19 സീറ്റിലും രണ്ട് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളുമാണ് മുന്നിട്ട് നിൽക്കുന്നത്.
വി.വി. രാജേഷ്, മുൻ ഡിജിപി ആർ. ശ്രീലേഖ തുടങ്ങിയ പ്രമുഖ സ്ഥാനാർത്ഥികളുടെ വിജയം എൻഡിഎ ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകി. മേയർ സ്ഥാനാർത്ഥിയായി പ്രചാരണം ചെയ്യപ്പെട്ട ശ്രീലേഖ ശാസ്തമംഗലം വാർഡിൽ നിന്നും, വി.വി. രാജേഷ് കൊടുങ്ങാനൂരിൽ അപ്രതീക്ഷിത ഭൂരിപക്ഷത്തിലും വിജയിച്ചു. യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായിരുന്ന കെ.എസ്. ശബരിനാഥൻ വിജയിച്ചെങ്കിലും മറ്റ് പ്രമുഖർക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. നിലവിലെ കണക്കനുസരിച്ച് ബാക്കിയുള്ള വാർഡുകളിൽ മുഴുവൻ വിജയിച്ചാൽ പോലും എൽഡിഎഫിന് ഭരണം നിലനിർത്താനാകില്ല.
അതിനിടെ, ഇടത് കോട്ടയായി കണക്കാക്കിയിരുന്ന മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചത് സിപിഎമ്മിന് കനത്ത പ്രഹരമായി. വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ഹൈക്കോടതി ഇടപെടലിലൂടെയാണ് വൈഷ്ണ മത്സരത്തിനെത്തിയത്. 25 വർഷങ്ങൾക്ക് ശേഷമാണ് യുഡിഎഫ് മുട്ടടയിൽ വിജയിക്കുന്നത്. 397 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈഷ്ണ വിജയം നേടിയത്. ചരിത്രം കുറിച്ച ഈ മുന്നേറ്റത്തിൽ ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങി കഴിഞ്ഞു.
English summary:
Thiruvananthapuram Corporation: NDA gains upset victory, historic lea