
നടി ആക്രമിക്കപ്പെട്ട കേസിൽ പുറത്തുവന്ന 1711 പേജുകളുള്ള വിധിന്യായത്തിന്‍റെ പകർപ്പിൽ, ഗൂഢാലോചന നടന്നതിന് തെളിവുകൾ അപര്യാപ്തമാണെന്നും എട്ടാം പ്രതിയായ ദിലീപ് പണം നൽകിയതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ദിലീപിനെ പൂട്ടണം എന്ന പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ പ്രതിക്ക് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്നിരുന്നാലും, അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിൽ അന്വേഷണ സംഘത്തിന് തെറ്റുപറ്റിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, സുനിയും ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന 2013-നും കുറ്റകൃത്യം നടന്ന 2017-നും ഇടയിൽ വലിയ സമയവ്യത്യാസമുണ്ടെന്ന കാര്യവും കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞു. ദിലീപ് അറസ്റ്റിന് ശേഷവും ഫോൺ ഉപയോഗിച്ചതിനെക്കുറിച്ചും ജയിലിനുള്ളിലെ ഫോൺ വിളികളെക്കുറിച്ചും കോടതി സംശയം ഉന്നയിച്ചു.
അറസ്റ്റിന് ശേഷമുള്ള ഫോൺ ഉപയോഗത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ പോലീസിന് കഴിഞ്ഞില്ല. ഇത്തരത്തിൽ അന്വേഷണ സംഘത്തിന്‍റെ വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് കോടതി വിധി പ്രസ്താവിച്ചത്.
English summary:
Actress attack case: No evidence for conspiracy, judgment points out lapses in investigation