
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി സ്വീകരിച്ച ശേഷം റിപ്പോർട്ട് നൽകണമെന്ന് പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
കേരള രാജ്യാന്തര ചലചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് വനിതാ ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ നൽകിരുന്നത്. നവംബർ ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയുമുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലിലായിരുന്നു ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്.
സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. പിന്നീട് മുഖ്യമന്ത്രി പരാതി കൻറോൺമെൻ്റ് പൊലീസിന് കൈമാറുകയായിരുന്നു.