
രാജ്യവ്യാപകമായി ഇൻഡിഗോ നേരിട്ട സർവീസ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) നീക്കം ചെയ്തു. എയർലൈൻസിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും നിരീക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അതേസമയം, ഇൻഡിഗോ പ്രതിസന്ധിയിൽ വിശദീകരണം നൽകുന്നതിനായി കമ്പനി സിഇഒ പീറ്റർ എൽബേഴ്സിനെ ഡിജിസിഎ വീണ്ടും വിളിപ്പിച്ചു. നാലംഗ സമിതിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇന്നലെയും സിഇഒയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഡിജിസിഎയ്ക്ക് മുമ്പാകെ ഹാജരായിരുന്നു.
സർവീസ് പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണെന്ന സംശയങ്ങൾക്കിടെ, സർവീസുകൾ വെട്ടിക്കുറച്ച് മറ്റു കമ്പനികൾക്ക് കൈമാറുന്നതുൾപ്പെടെയുള്ള നടപടികൾ കേന്ദ്ര വ്യോമയാന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. വിമാന യാത്രാ നിരക്കുകൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനം വേണമെന്ന് നിർദ്ദേശിക്കുന്ന പ്രമേയം ഇന്ന് ലോക്സഭ പരിഗണിച്ചേക്കും. വടകര എംപി ഷാഫി പറമ്പിലിൻ്റെ പ്രമേയമാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന വിമാന നിരക്കുകൾ നിയന്ത്രിക്കാൻ അർദ്ധ ജുഡീഷ്യൽ സംവിധാനം വേണമെന്നും പ്രമേയം നിർദ്ദേശിക്കുന്നു. കൂടാതെ, കേരളത്തിൽ എയിംസ് സ്ഥാപിക്കണം എന്നാവശ്യപ്പെടുന്ന ജോൺ ബ്രിട്ടാസിൻ്റെ സ്വകാര്യ പ്രമേയം രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്ഐആറിനെക്കുറിച്ചുള്ള ചർച്ച രാജ്യസഭയിൽ തിങ്കളാഴ്ച തുടരും.
English summary:
Indigo crisis; DGCA takes action against officials; four Flight Information Officers removed