
തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ നാം തമിഴർ കക്ഷി സ്ഥാനാർഥിയായ ഇന്ദുജയെയും ഭർത്താവ് രമേശിനെയും എസ്ഐആർ (SIR - Special Summary Revision) കരട് വോട്ടർ പട്ടികയിൽ 'മരിച്ചവരുടെ' കോളത്തിൽ രേഖപ്പെടുത്തിയത് വിവാദമായി. തങ്ങൾ എല്ലാവരെയും പോലെ എസ്ഐആർ എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ച് നൽകിയിട്ടും കരട് പട്ടിക വന്നപ്പോൾ പേരുകൾ മരിച്ചവരുടെ കോളത്തിലാണ് വന്നതെന്ന് ദമ്പതികൾ വ്യക്തമാക്കി. "എങ്ങനെയാണ് ഞങ്ങളെ മരിച്ചവരായി പ്രഖ്യാപിക്കുക? ഞങ്ങൾ മരിച്ചെന്ന് വ്യക്തമാക്കി മുനിസിപ്പാലിറ്റിയിൽ നിന്ന് എന്തെങ്കിലും സർട്ടിഫിക്കറ്റ് കിട്ടിയോ? ഇത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണോ അതോ മനഃപൂർവം ചെയ്തതാണോ?" - രമേശ് ചോദിച്ചു.
എസ്ഐആർ നടപടിക്കെതിരെ ഇരുവരും ജില്ലാ കളക്ടറെ സമീപിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയ ജില്ലാ കളക്ടർ, സംഭവത്തിൽ ഉത്തരവാദിയായ ബിഎൽഒയെ (ബൂത്ത് ലെവൽ ഓഫീസർ) സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. ഇരുവരുടെയും പേരുകൾ പുനഃസ്ഥാപിക്കുമെന്നും കളക്ടർ അറിയിച്ചു.
സമാനമായ രീതിയിൽ നിരവധി പേരുകൾ മരിച്ചവരുടെ കോളത്തിൽ ചേർത്തിട്ടുണ്ടെന്ന് രമേശ് ചൂണ്ടിക്കാണിച്ചപ്പോൾ, അവ പരിശോധിച്ച് തിരുത്താൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാനും കളക്ടർ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടിയുടെ ബൂത്ത് ലെവൽ ഏജന്റ് ബിഎൽഒയ്‌ക്കൊപ്പം ഉണ്ടായിരുന്നിട്ടും ഇത്തരമൊരു പിശക് എങ്ങനെ സംഭവിച്ചെന്നും കളക്ടർ ചോദിച്ചു.
English Summary:
Living candidate and husband placed on the 'list of deceased' in SIR; Order issued to suspend the BLO