
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഉപഹർജി സമർപ്പിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് അടിയന്തരമായി ഹർജി നൽകിയിരിക്കുന്നത്. അറസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ്, നിലവിലുള്ള ജാമ്യഹർജിയിൽ വിധി വരുന്നതുവരെ അറസ്റ്റ് നടപടികളിൽ നിന്ന് പോലീസിനെ വിലക്കണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്.
അതേസമയം ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്ഐആർ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. രാഹുൽ സ്ഥിരം പ്രശ്നക്കാരനാണെന്നും ജാമ്യം നൽകരുത് എന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും.
ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണ സംഘം ഏകദേശം ലോക്കേറ്റ് ചെയ്തതായാണ് പുറത്തുവരുന്ന വിവരം. ഇന്നലെ രാത്രിയിൽ രാഹുൽ ബെംഗളൂരുവിലെ ഒരു രഹസ്യകേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ, പോലീസ് സംഘം സ്ഥലത്ത് എത്തുമ്പോഴേക്കും രാഹുൽ അവിടെനിന്ന് കടന്നുകളഞ്ഞു. രാഹുലിനൊപ്പം സഹായികളും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.