
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ആറാം ദിവസവും ഒളിവിൽ തുടരുന്നു. ഇയാൾ കർണാടകയിലെ ബംഗളൂരുവിന് സമീപം അനെകലിലുള്ള നിർമ്മാണത്തിലിരിക്കുന്ന റിസോർട്ടിൽ ഒളിവിലിരിക്കുകയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ഈ റിസോർട്ട് വനമേഖലയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
തമിഴ്‌നാട് അതിർത്തിയിലുള്ള ബാഗലൂരിലെ റിസോർട്ടിൽ ഞായറാഴ്ച രാഹുൽ എത്തിയിരുന്നു. എന്നാൽ പോലീസ് എത്തുന്നതിന് മുൻപ് ബാഗലൂരിൽ നിന്നും ബംഗളൂരുവിലെ അനെകലിലേക്ക് കടന്നുവെന്നാണ് വിവരം. വ്യാഴാഴ്ച വൈകീട്ട് രാഹുൽ പൊള്ളാച്ചിയിലേക്കും അവിടെ നിന്ന് കോയമ്പത്തൂരിലേക്കും പോയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഹൈവേ ഒഴിവാക്കി ജില്ലാ അതിർത്തിയായ കൊഴിഞ്ഞാമ്പാറ വഴിയാണ് എം.എൽ.എ. കടന്നുപോയതെന്ന് പോലീസ് കരുതുന്നു. രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും രണ്ടാം പ്രതിയായ ജോബി ജോസഫും ഒപ്പമുണ്ടെന്നും സൂചനയുണ്ട്.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. 23-കാരിയായ യുവതി മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും കെ.പി.സി.സി. പ്രസിഡൻ്റിനും പരാതി അയച്ചതായാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. രാഹുൽ പാലക്കാടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിൻ്റെ ഇപ്പോഴത്തെ നീക്കം
English summary:
Rahul Mamkootathil is suspected to be hiding in a forest area in Karnataka