
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമതും ബലാത്സംഗ പരാതി ഉയർന്ന സാഹചര്യത്തിൽ, എം.എൽ.എ. സ്ഥാനത്തുനിന്ന് രാഹുൽ രാജിവെക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഹുൽ തെറ്റ് നിരന്തരം ആവർത്തിക്കുന്ന വ്യക്തിയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
"മനുഷ്യബന്ധങ്ങൾക്ക് ഒരു പാവനമായ തലമുണ്ട്. ആൺ-പെൺ ബന്ധങ്ങളിലും അത് വേണം. പ്രേമം, സ്നേഹം, പ്രണയം എന്നൊക്കെ പറഞ്ഞാൽ അതിനൊരു മാന്യതയുണ്ട്. സ്ത്രീയെ അവളുടെ സമ്മതം കൂടാതെ കേവലം ഉപഭോഗവസ്തുവായി ആര് കണ്ടാലും തെറ്റാണ്, അന്യായമാണ്. അത് ഉണ്ടാകാൻ പാടില്ലാത്തതാണ്. രാഹുൽ ആ തെറ്റ് നിരന്തരം ആവർത്തിക്കുന്ന ഒരാളാണ്. അയാൾ അതൊരു നേട്ടമായി കൊണ്ടാടുകയാണ്," ബിനോയ് വിശ്വം പറഞ്ഞു.
കോൺഗ്രസിൻ്റെ മുഖമായി ചൂണ്ടിക്കാണിക്കുന്ന ഒരു യുവ നേതാവാണ് രാഹുൽ. എന്നാൽ രാഹുലിനെ പിന്തുണയ്ക്കുന്ന നേതാക്കന്മാർ കോൺഗ്രസ് ചെന്ന് പതിച്ചിരിക്കുന്ന അപചയത്തിൻ്റെയും ധാർമിക തകർച്ചയുടെയും പ്രതീകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ഗാന്ധിയെയും നെഹ്‌റുവിനെയും മറന്നതിൽ അത്ഭുതമില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. രാഹുലിനെതിരെ ബെംഗളൂരുവിൽ താമസിക്കുന്ന 23-കാരിയായ യുവതിയാണ് പുതിയ പരാതി നൽകിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി രാഹുൽ അതിക്രൂരമായി പീഡിപ്പിച്ചതായും ശാരീരിക, മാനസിക പീഡനങ്ങൾക്ക് വിധേയയാക്കിയതായും പരാതിയിൽ പറയുന്നു. കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ്, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കാണ് യുവതി പരാതി അയച്ചത്. ഈ പരാതി കെ.പി.സി.സി. പിന്നീട് ഡി.ജി.പിക്ക് കൈമാറി.
English summary:
Love, etc., has a dignity; it is wrong for anyone to see a woman as a mere consumer object'; Rahul is a person who constantly repeats the mistake; Binoy Viswam