
ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റണിൽ നടക്കുന്ന ഫോമാ കൺവൻഷൻ മുൻ ആരോഗ്യ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസന മാതൃക, പൊതുജനാരോഗ്യ രംഗത്തെ നേട്ടങ്ങൾ, പ്രവാസി മലയാളികളുടെ സാമൂഹിക പ്രതിബദ്ധത എന്നിവയായിരുന്നു ഉദ്ഘാടന പ്രസംഗത്തിലെ പ്രധാന വിഷയങ്ങൾ.
ഫോമാ സമ്മേളനത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും അമേരിക്കയിലേക്കുള്ള തന്റെ രണ്ടാം സന്ദർശനമാണിതെന്നും ശൈലജ പറഞ്ഞു. നേരത്തെ ന്യൂയോർക്കിലും വാഷിംഗ്ടണിലുമുള്ള പരിപാടികളിൽ പങ്കെടുത്തിരുന്നുവെന്നും, നിപ്പ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബാൾട്ടിമോറിലെ പ്രമുഖ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനും അവിടുത്തെ ആദരവ് ഏറ്റുവാങ്ങാനും അവസരം ലഭിച്ചതായും അവർ ഓർമിപ്പിച്ചു.
ലോകത്ത് യഥാർഥ ജനാധിപത്യം സാക്ഷാത്കരിക്കപ്പെടേണ്ടത് ഓരോ മനുഷ്യനും തുല്യമായ അവസരങ്ങൾ ലഭിക്കുമ്പോഴാണെന്ന് ശൈലജ പറഞ്ഞു. അമേരിക്കയുടെയും ഇന്ത്യയുടെയും ജനാധിപത്യ പാരമ്പര്യങ്ങൾ പരാമർശിച്ച അവർ, മനുഷ്യാവകാശങ്ങളും അവസരസമത്വവും ലോകമെമ്പാടും ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
വിദേശത്ത് താമസിക്കുന്ന മലയാളികൾ സ്വന്തം നാടിനെയും ഭാഷയെയും സംസ്കാരത്തെയും മറക്കാതെ സംഘടനകളിലൂടെ ഒരുമിച്ചു നിൽക്കുന്നത് സന്തോഷകരമാണെന്ന് ശൈലജ പറഞ്ഞു. ഓണാഘോഷങ്ങൾ ഉൾപ്പെടെ മലയാളി പൈതൃകം പുതിയ തലമുറയിലേക്ക് കൈമാറുന്നതിൽ ഫോമാ പോലുള്ള സംഘടനകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

ഫോമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ച ശൈലജ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ കുട്ടികളുടെ വാർഡ് ശിശുസൗഹൃദമാക്കുന്നതിൽ ഫോമ നൽകിയ സംഭാവനയെ എടുത്തുപറഞ്ഞു. കാർട്ടൂൺ ചിത്രങ്ങൾ, സംഗീതസൗകര്യം, കുട്ടികൾക്കായുള്ള ചിത്രരചനയും മറ്റ് വിനോദ സംവിധാനങ്ങളും ഉൾപ്പെടുത്തി ചികിത്സയിലുള്ള കുട്ടികൾക്ക് പ്രതീക്ഷയും സന്തോഷവും നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞതായി അവർ പറഞ്ഞു. അമേരിക്കൻ മലയാളിയായ ഡോ. എം.വി. പിള്ള ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കാൻ സാധിച്ചതെന്നും അവർ അനുസ്മരിച്ചു.

2018-19ലെ മഹാപ്രളയകാലത്ത് കേരളത്തിന് ഫോമ നൽകിയ സഹായവും അവർ പ്രത്യേകം അഭിനന്ദിച്ചു. ദുരിതകാലങ്ങളിൽ കേരളത്തിനൊപ്പം കൈകോർക്കുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനം മാതൃകാപരമാണെന്നും അവർ പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ വിശദീകരിച്ച ശൈലജ, 2016-ൽ ആയിരം പ്രസവത്തിൽ 12 ആയിരുന്ന ശിശുമരണനിരക്ക് 'ഹൃദ്യം' പദ്ധതിയിലൂടെ 2020-ഓടെ 5 ആയി കുറയ്ക്കാൻ കഴിഞ്ഞതായി ചൂണ്ടിക്കാട്ടി. ജന്മനാ ഹൃദയവൈകല്യമുള്ള ആയിരക്കണക്കിന് കുട്ടികൾക്ക് സർക്കാർ-സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞതായും അവർ പറഞ്ഞു. മാതൃമരണനിരക്ക് 67ൽ നിന്ന് 19 ആയി കുറയ്ക്കാനും കേരളത്തിന് സാധിച്ചതായും, ദേശീയ കുടുംബാരോഗ്യ സർവേയിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

സമ്പൂർണ സാക്ഷരത, ഉയർന്ന ആയുർദൈർഘ്യം, മികച്ച പൊതുജനാരോഗ്യ സംവിധാനം എന്നിവയിൽ കേരളം രാജ്യത്തിന് മാതൃകയാണെങ്കിലും കൂടുതൽ മികച്ച വിദ്യാഭ്യാസവും തൊഴിൽ സംരംഭങ്ങളും സൃഷ്ടിക്കേണ്ടതുണ്ടെന്ന് ശൈലജ അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികൾ അധ്വാനിച്ച് സമ്പാദിക്കുന്നതിൽ ഒരു വിഹിതമെങ്കിലും കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്കും വിനിയോഗിക്കണമെന്ന് അവർ അഭ്യർഥിച്ചു.
ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ മാത്രമല്ല, ഓരോ മനുഷ്യന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരങ്ങളും സമൂഹം ഉറപ്പാക്കണമെന്നും ശൈലജ പറഞ്ഞു. സാംസ്കാരികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളിലൂടെ ഫോമ കേരളവുമായി ശക്തമായ ബന്ധം നിലനിർത്തുന്നുവെന്ന് അവർ അഭിനന്ദിച്ചു.

വിദേശ രാജ്യങ്ങളിലെ മലയാളി സംഘടനകൾ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ വിഭജിക്കപ്പെടാതെ ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും, എല്ലാ മലയാളികളെയും ഉൾക്കൊള്ളുന്ന ശക്തമായ പ്രവാസി സംഘടനയായി ഫോമ ഇനിയും വളരട്ടെയെന്നും ശൈലജ ആശംസിച്ചു.

ഫോമയുടെ സംഘാടകർ, ഭാരവാഹികൾ, സ്പോൺസർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ അഭിനന്ദിച്ച ശൈലജ, തന്നെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ഉദ്ഘാടന പ്രസംഗം സമാപിപ്പിച്ചത്.
see also
ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ
വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം