
രാജ്യത്തെ ഏക വനിത ഫ്ലൈറ്റ് എന്‍ജിനീയര്‍ അടക്കം മൂന്ന് യാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന.
വാങ് ഹാവോസ് (34) ആണ് സംഘത്തിലെ വനിത. എല്ലാവരെയും പോലെ ബഹിരാകാശ നിലയത്തില്‍ പോകുകയെന്നത് തന്റേയും സ്വപ്‌നമായിരുന്നുവെന്ന് വാങ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിശാലമായ ബഹിരാകാശത്ത് സഞ്ചരിക്കാനും നക്ഷത്രങ്ങള്‍ക്ക് നേരെ കൈവീശാനും തനിക്ക് ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു.
ബുധനാഴ്ച പുലർച്ചെയാണ് ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ഇവർ പുറപ്പെട്ടത്. 2030ഓടെ മനുഷ്യരെ ചന്ദ്രനില്‍ എത്തിക്കുകയും പിന്നാലെ ലൂണാര്‍ ബേസ് സ്ഥാപിക്കുകയും ചെയ്യുകയെന്ന ചൈനയുടെ സ്വപ്‌ന ദൗത്യവുമായി ബന്ധപ്പെട്ട നിര്‍ണായക പരീക്ഷണങ്ങള്‍ ആണ് ഈ യാത്രയുടെ ലക്ഷ്യം. വിക്ഷേപണം സമ്ബൂര്‍ണ വിജയമായിരുന്നുവെന്ന് ചൈന വ്യക്തമാക്കി.
കായ് സുഷെയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ഭൂമിയിലേക്ക് മടങ്ങിയെത്തും. 48 കാരനായ കായ് സുഷെ മുന്‍പും ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. 34കാരനായ സോങ് ലിങ്‌ടോങാണ് സംഘത്തിലെ മൂന്നാമന്‍.
പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ പ്രത്യേക നിര്‍ദേശത്തിലാണ് ചൈന ചാന്ദ്ര ദൗത്യങ്ങള്‍ ആസൂത്രണം ചെയ്തതത്. ടിയാങ്കോങ് ബഹിരാകാശ നിലയം സ്ഥാപിച്ചതിലൂടെ ലോകത്തെ ഞെട്ടിച്ച ചൈന ചാന്ദ്ര ദൗത്യങ്ങളിലൂടെ പുതിയ ആകാശങ്ങള്‍ തേടിയുള്ള യാത്രയിലാണ്. 2030ഓടെ മനുഷ്യരെ ചന്ദ്രനിലിറക്കി അവിടെ ഒരു ലൂണാര്‍ ബേസ് സ്ഥാപിക്കുകയെന്നതാണ് ചൈനയുടെ സ്വപ്‌ന ദൗത്യം. ഇതിനായി ചൈനയിലെ മണ്ണിന് സമാനമായ ഘടങ്ങളുപയോഗിച്ച് ഇഷ്ടികള്‍ പോലുള്ളവ നിര്‍മ്മിക്കുന്ന പരീക്ഷണങ്ങള്‍ ഉള്‍പ്പടെ നടത്തലാണ് ഷെന്‍ഷൗ-19 ക്രൂവിന്റെ ദൗത്യം.