
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാൻഡ് റിപ്പോർട്ട്.
പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണ്.
കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തില്‍ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ദിവ്യ മുൻപ് പല കേസുകളിലും പ്രതിയാണെന്നുമുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഉപഹാര വിതരണത്തില്‍ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്. വേദിയില്‍ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.
പ്രസംഗം ചിത്രീകരിക്കാൻ മാധ്യമ പ്രവർത്തകരെ ഏർപ്പാടാക്കുകയായിരുന്നു. കളക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നുവെന്നും കളക്ടറേറ്റ് ഇൻസ്പെക്ഷൻ വിങ്ങിലെ സീനിയർ ക്ലർക്കിൻ്റെ മൊഴിയില്‍ പറയുന്നു.
റിപ്പോർട്ടില്‍ പെട്രോള്‍ പമ്ബുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും പറയുന്നുണ്ട്.
കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പില്‍ വരുത്തിയെന്നും അന്വേഷണതോട് സഹകരിക്കാതെ ഒളിവില്‍ കഴിഞ്ഞെന്നും റിപ്പോർട്ടിലുണ്ട്.