അലബാമ: സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട്ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു, 19, വെടിയേറ്റു മരിച്ചു.
വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യു. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു
തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസിൽ എന്നിവർ സഹോദരങ്ങളാണ്.
നാലു മാസമേ ആയുള്ളൂ ഗൾഫിൽ നിന്ന് കുടുംബം ഇവിടെ എത്തിയിട്ട്. ഓർത്തഡോക്സ് ചർച്ച് അംഗങ്ങളാണ്.
മസ്‌കറ്റിലെ ഇന്ത്യൻ സ്‌കൂളിൽ നിന്ന് പ്ലസ് ടു പാസായ ശേഷമാണ് ഇവിടെ എത്തിയത്
നിരണം വടക്കുംഭാഗം സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്. മസ്‌ക്കറ്റ് സെൻറ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ് ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പോലിസ് അധികാരികളിൽ നിന്ന് മൃതുദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.
രണ്ടാഴ്ച മുൻപ് കോഴഞ്ചേരി സ്വദേശി സാജൻ മാത്യു ടെക്സാസിലെ ഡാളസിൽ സ്വന്തം സ്ഥാപനത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഒക്ടോബർ 15 -നു കാലിഫോർണിയയിൽ 7-11 സ്റ്റോറിൽ വച്ച് വർഗീസ് ജോർജ്, 72, കൊല്ലപ്പെടുകയുണ്ടായി.
ഒന്നര മാസത്തിനിടയിൽ മൂന്നു കൊലപാതകം സമൂഹത്തെ നടക്കുന്നു
For more details: 469-473-1140 or 334-546-0729