Image

അരാഷ്‌ട്രീയം, നാടിന്റെ നാശം (ഏബ്രഹാം തെക്കേമുറി)

Published on 07 August, 2013
അരാഷ്‌ട്രീയം, നാടിന്റെ നാശം (ഏബ്രഹാം തെക്കേമുറി)
കേരളത്തില്‍ ഭരണമുണ്ടോ?. ഉണ്ടെന്നു മീഡിയകള്‍.അതുകൊണ്ടാണല്ലോ വാര്‍ത്തകള്‍ കസറുന്നത്‌. ഭരണമില്ലെന്ന്‌ ജനങ്ങള്‍. ഇടതുപക്‌ഷ രാപ്പകല്‍സമരം പൊളിഞ്ഞപ്പോള്‍ ഭരണമില്ലെന്നതാണു സത്യം.

അനീതിയുടെയും തോന്ന്യാസത്തിന്റെയും അതിരുകള്‍ ലംഘിച്ച്‌, എന്തിനേയും ഏതിനേയും വെല്ലുവിളിച്ച്‌ `പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലയെന്ന ധാര്‍ഷ്‌ട്യത്തോടെ ഒരു മുഖ്യമന്ത്രി. അതിനെതിരേ എല്ലാമീഡിയകളും ഇടതുപക്‌ഷവും, വെള്ളാപ്പള്ളിയും, സുകുമാരന്‍ നായരും, ബി. ജെ. പിയും,  കത്തോലിക്കസഭയും എന്നുവേണ്ട, കെ.പി. സി.സി. പ്രസിഡന്റും, ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജുംകൂടി പണിതിട്ടും എല്ലാ പ്രതിരോധമുറകളും ഉണര്‍ന്നിട്ടും നാളിതുവരെ ഈ തോന്ന്യാസ മന്ത്രിസഭയെ ഒരുചുക്കും ചെയ്‌തില്ല. ആന്റണി അടയറവു പറഞ്ഞു, മുല്ലപ്പള്ളിയും, വയലാര്‍രവിയും, പി. ജെ.കുര്യനും, പി. സി. ചാക്കോയും എന്നുവേണ്ട സര്‍വത്ര നാറുകയുംചെയ്‌തു.

സരിതയുടെ കൊടിയേരി അങ്കിളും എം. എ. ബേബിസാറും എന്നു വേണ്ട, പ്രതിപക്‌ഷ ബിരിയാണി സമരവും പടംമടക്കി. എന്തേ ഈ ദുരവസ്‌ഥയ്‌ക്കു കാരണം?

സരിതയുടെ ശുക്രന്‍ തെളിഞ്ഞു നില്‍ക്കുന്നുവോ? പ്രവാസികള്‍ ചിന്തിക്കുക. മീഡിയകള്‍ നല്‍കിയ വിവരങ്ങള്‍ നിഷ്‌പക്‌ഷമതികള്‍ വിലയിരുത്തിയാല്‍ ഒരുകാര്യം വ്യക്‌തമാണ്‌. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവച്ച്‌ ഒരു അന്വേഷണം നേരിടണം. മുഖ്യമന്ത്രി രാജിവച്ചാല്‍ അതിനടുത്ത അവകാശി കെ. പി. സി. സി പ്രസിഡന്റ്‌. എന്നാല്‍ രമേശ്‌ ചെന്നിത്തലയെവച്ച്‌ വില പേശുന്ന ഘടകകക്‌ഷികളെ താലോലിക്കുന്ന കോണ്‍ഗ്രസ്‌ കേരളത്തില്‍. വര്‍ഗ്ഗീയ സംഘടനയായ മുസ്‌ളീം ലീഗിനെ പുണരുന്ന ഒരുമുന്നണിയ്‌ക്കും ഇനി ഭാവികാലം അത്ര ശുഭകരമല്ല. അഴിക്കുന്തോറും കെട്ടുകള്‍ മുറുകുന്ന അരാജകത്വ രാഷ്‌ട്രീയം കേരള ജനത മടുത്തു.

ഗവണ്മെന്റു തലത്തില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടകളോ, ആശുപത്രികളോ, ട്രാന്‍പോര്‍ട്ടേഷനോ ഒന്നും ഇന്ന്‌ കേരളത്തിലെ ജനങ്ങള്‍ ആശ്രയിക്കുന്നില്ല. `ഇവരുടെരാഷ്‌ട്രീയം ഞങ്ങള്‍ക്ക്‌ വേണ്ട' യെന്ന്‌ ജനം ആണയിട്ടു പറയുന്നു.! ഏറെക്കാലമായി സംശുദ്‌ധ സദാചാരം പറഞ്ഞവനൊക്കെ വെള്ളതേച്ച ശവക്കല്ലറകളായി മാറി. തെറ്റയിലിന്റെ `ചുറ്റിപ്പിടി' യും കോടതി അംഗീകരിച്ച്‌ എഫ്‌.ഐ.ആര്‍ റദ്ദാക്കിയതോടെ എം.എല്‍.എമാരുടെ വ്യഭിചാരവും നിയമ സാധുത നേടി. മീഡിയകള്‍ ഓരോന്നും ആഘോഷിക്കയാണ്‌. അതേ ഭരണാധികാരികള്‍ ജനങ്ങളുടെ മുന്നില്‍ നിന്ദിതരും നികൃഷ്‌ടരുമായി മാറുന്നു.

ഇത്തരം സാഹചര്യത്തിലാണ്‌ ഫാസിസം വളരുന്നത്‌. അമേരിക്കയുടെ അയല്‍നാടുകളായ മെക്‌സിക്കോയും, ക്യൂബയും ഇതിനുദാഹരണങ്ങളാണ്‌. ജനങ്ങളുടെ പ്രതികരണശേഷി നഷ്‌ടപ്പെടുമ്പോള്‍ അവിടെ മാഫിയകള്‍ വളരുകയാണ്‌. മാഫിയയുടെ തണലില്‍ നിലനില്‍ക്കുന്ന ഗവണ്മെന്റും, ഗവണ്മന്റിന്റെ തണലില്‍ വളരുന്ന മാഫിയകളും.

പണത്തിന്റെയോ, ഭീതിയുടേയോ നിഴലില്‍ ഇതിനു കൂട്ടാളികളാകുന്ന മീഡിയകളും. ഒരുസമൂഹം തകരാന്‍ ഇതില്‍പ്പരം എന്തുവേണം? അതേദൈവത്തിന്റെ സ്വന്തനാട്ടില്‍ ഇതുമൂന്നും ഒരേ അനുപാതത്തില്‍ ഇന്ന്‌ സമ്മേളിച്ചിരിക്കുന്നു.

ഒരു പാര്‍ട്ടിയുടെയും പ്രസംഗം കേള്‍ക്കാന്‍ ഇന്ന്‌ അണികളില്ല. ഹര്‍ത്താല്‍ ഇന്ന്‌ പൊതുജന ജീവിതസ്‌തംഭനമല്ല, മറിച്ച്‌ ജനങ്ങള്‍ക്കൊരു ആഘോഷമാണ്‌. സൈ്വര്യമായി വീട്ടില്‍ ഇരിക്കാമല്ലോ! അതുകൊണ്ടാണ്‌ ഏതു ഊച്ചാളിപാര്‍ട്ടിയുടെയും ഹര്‍ത്താല്‍ വിജയിക്കുന്നത്‌.

എന്താണ്‌ സാക്‌ഷാല്‍ കേരളത്തിലെ പ്രശ്‌നം.? മന്ത്രിസഭ പുനര്‍സംഘടനയാണോ? അല്ലെന്ന്‌ വ്യക്‌തം. കോടിക്കണക്കിനു പണംവെട്ടിച്ച സോളാര്‍കേസും, മന്ത്രിമാരുടെ പരസ്‌ത്രീ സംഗമവും, പെണ്‍വിഷയവും ആയിരുന്നു പൊതുവിഷയം. എന്നാല്‍ രമേശ്‌ ചെന്നിത്തല മന്ത്രിസഭയില്‍ ഇല്ലാത്തതുകൊണ്ടാണ്‌ ഇതൊക്കെ എന്നു വരുത്തി തീര്‍ക്കാന്‍ ഉള്ള ശ്രമം `ഐ' ഗ്രൂപ്പിലും , രമേശ്‌ ചെന്നിത്തല ഒരു അധികാര മോഹിയാണ്‌, മന്ത്രിസഭയിലേക്ക്‌ കയറിപ്പറ്റാനുള്ള തന്ത്രമാണ്‌ ഈ സോളാര്‍ക്കേസും എന്നുമാണ്‌ `എ', `ഐ' സമവാക്യം. `ഹാ എന്തുഖേദം? ഈ കാഴ്‌ച! അതിദുഃഖം മാനവരെ!'. എന്നിട്ടോ?എല്ലാം പൊളിഞ്ഞു.

`നായെന്ന്‌ കരുതി നരിയെ വളര്‍ത്തി, ചവയ്‌ക്കുന്നതുകണ്ടപ്പോളാണ്‌ കുരങ്ങെന്ന്‌ മനസിലായത്‌. കേരളരാഷ്‌ട്രീയം എന്ന `പൂമാല' ഇവിടെ പിച്ചിചീന്തുന്നു. പരസ്‌പരം `കുട്ടിക്കുരങ്ങനെക്കൊണ്ട്‌ ചുടുചോറ്‌ വാരിക്കുന്നു

കഴിഞ്ഞ 4 മാസമായി കേരളം കണ്ടത്‌ എന്തെല്ലാം. ധാരാളംവിഴുപ്പലക്കല്‍. സര്‍വകഥകളും മറച്ച്‌ ഇന്നിപ്പോള്‍ `പ്രകൃതിദുരന്ത'ത്തിന്റെ പിന്നാലെ. കേരളത്തിലെ മാലിന്യങ്ങളോടൊപ്പം ഇവരുടെയെല്ലാം പാപക്കറകളും ഒലിച്ചു പോയിരുന്നെങ്കില്‍.

പ്രതികരണശേഷി നഷ്‌ടപ്പെട്ട ഒരു ജനത, പ്രവാസിപ്പണത്തിന്റെയും പാകിസ്‌ഥാനി കള്ളനോട്ടിന്റെയും തണലില്‍ മൂക്കറ്റം മദ്യപിച്ച്‌ `ദൈവത്തിന്റെ സ്വന്തനാട്ടില്‍' വസിക്കുന്നു.

വാല്‍ക്കഷണം: സരിതക്കും ശാലുവിനും സ്‌റ്റേജ്‌ഷോ അമേരിക്കയില്‍ ഉണ്ടാവില്ലെന്ന്‌ വിശ്വസിക്കുന്നു.
അരാഷ്‌ട്രീയം, നാടിന്റെ നാശം (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക