Image

ചാന്ദ്രജലത്തിന്റെ ഉറവിടം (സുനില്‍ എം.എസ്‌)

Published on 10 May, 2013
ചാന്ദ്രജലത്തിന്റെ ഉറവിടം (സുനില്‍ എം.എസ്‌)
ചന്ദ്രന്റെ അന്തര്‍ഭാഗത്തുള്ള ജലം ഭൂമിയില്‍ പതിച്ച ഉല്‍ക്കകളില്‍ നിന്നാകാം ഉത്ഭവിച്ചതെന്ന വ്യക്തമായ സൂചനകള്‍ അമേരിക്കയുടെ അപ്പോളോ എന്ന ചാന്ദ്രപേടകം ചന്ദ്രനില്‍ നിന്നു ശേഖരിച്ച പാറക്കഷ്‌ണങ്ങളുടെ സൂക്ഷ്‌മപരിശോധനയില്‍ നിന്ന്‌ ശാസ്‌ത്രജ്ഞര്‍ക്കു ലഭിച്ചിരിയ്‌ക്കുന്നു. `സയന്‍സ്‌' ജേണലില്‍ വ്യാഴാഴ്‌ച ഓണ്‍ലൈനായി വര്‍ണ്ണിച്ച അതിശയകരമാംവിധം `നനഞ്ഞ' അഗ്‌നിപര്‍വ്വതക്കല്ലുകള്‍ ചാന്ദ്രജലത്തിന്റെ ഉത്ഭവം വാല്‍നക്ഷത്രങ്ങളില്‍ നിന്നായിരുന്നെന്ന, ഇതുവരെ നിലനിന്നിരുന്ന സിദ്ധാന്തത്തെ ഖണ്ഡിയ്‌ക്കുന്നു. ഇത്‌ ചന്ദ്രന്റെ ഉല്‌പത്തിയെപ്പറ്റി ഇതുവരെയുണ്ടായിരുന്ന സാമാന്യധാരണയെപ്പോലും തിരുത്തിക്കുറിയ്‌ക്കുന്നതാണ്‌. `ഭൂമിയുടെ ഒരു കഷ്‌ണം പറിച്ചെടുത്ത്‌ അതിനെ ആകാശത്തിലുള്ള ഒരു പ്രദക്ഷിണ പഥത്തിലേയ്‌ക്ക്‌ എറിഞ്ഞുവിടുന്നതു പോലെയാണത്‌' എന്ന്‌ പുതിയ ഗവേഷണത്തില്‍ പങ്കെടുത്തിട്ടില്ലാത്ത, കാല്‍ടെക്കിലെ ഗ്രഹശാസ്‌ത്രജ്ഞനായ ഡേവിഡ്‌ സ്റ്റീവന്‍സന്‍ പറഞ്ഞു. ഈയടുത്ത കാലം വരെ ചന്ദ്രന്‍ വരണ്ടുണങ്ങിയ ഒന്നാണെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ വിശ്വസിച്ചിരുന്നതെന്ന്‌ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഭൂരസതന്ത്രവിദഗ്‌ദ്ധനും പഠനസംഘത്തിന്റെ നേതാവുമായ ആല്‍ബെര്‍ട്ടോ സാല്‍ പറഞ്ഞു. ചന്ദ്രന്റെ ഉല്‌പത്തിയെപ്പറ്റി നിലവിലിരുന്നിരുന്ന സിദ്ധാന്തങ്ങള്‍ ആ വിശ്വാസത്തെ പിന്താങ്ങുകയും ചെയ്‌തിരുന്നു.

ഏകദേശം നാലര ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, അതായത്‌ 450 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, നമ്മുടെ ഗ്രഹം അതിന്റെ രൂപീകരണദശയിലായിരിയ്‌ക്കുമ്പോള്‍ ചൊവ്വാഗ്രഹത്തോളം വലിപ്പമുള്ളൊരു ഉല്‍ക്ക ഭൂമിയില്‍ വന്നിടിച്ചതായി ഗ്രഹശാസ്‌ത്രജ്ഞന്മാര്‍ സംശയിയ്‌ക്കുന്നു. ആ ആഘാതത്തിന്റെ ശക്തിയില്‍ ഉരുകിയ നുറുങ്ങുകള്‍ ആകാശത്തേയ്‌ക്കു തെറിയ്‌ക്കുകയും അവ ഇഴുകിച്ചേര്‍ന്ന്‌ ചന്ദ്രനു ജന്മം കൊടുക്കുകയും ചെയ്‌തു. അതിന്നിടയില്‍ ആ നുറുങ്ങുകളില്‍ ഉണ്ടായിരുന്നേയ്‌ക്കാവുന്ന സകല ജലാംശവും ശൂന്യാകാശത്തേയ്‌ക്കു രക്ഷപ്പെട്ടുവെന്ന്‌ ശാസ്‌ത്രജ്ഞര്‍ വിചാരിച്ചുപോന്നിരുന്നു. എന്നിരുന്നാലും 2008ല്‍ സാലും സഹപ്രവര്‍ത്തകരും കൂടി നടത്തിയ ഒരു പഠനത്തില്‍ ചന്ദ്രന്റെ അന്തര്‍ഭാഗത്തെ ദ്രവശിലകളില്‍ ജലത്തിന്റെ സാന്നിദ്ധ്യത്തിനുള്ള `അനിഷേധ്യമായവ' എന്നു സാല്‍ വിശേഷിപ്പിച്ച തെളിവുകള്‍ ലഭിച്ചു. ഭൂമിയിലെ ചില ലാവകളിലുള്ളിടത്തോളം തന്നെ ജലാംശം ചന്ദ്രനിലെ ലാവകളിലും ഒരു കാലത്തുണ്ടായിരുന്നു എന്ന്‌ 2011ല്‍ അദ്ദേഹത്തിന്റെ സംഘം റിപ്പോര്‍ട്ടു ചെയ്‌തു.
ഏറ്റവും ഒടുവില്‍ നടന്നിരിയ്‌ക്കുന്ന പഠനം രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്താനുള്ളൊരു ശ്രമമായിരുന്നു: ചന്ദ്രനിലെ ജലം എവിടുന്നു വന്നു, അതെപ്പോള്‍ വന്നു? വാല്‍നക്ഷത്രങ്ങളാണ്‌ ചന്ദ്രനു ജലം നല്‍കിയതെന്നാണ്‌ കുറച്ചുനാള്‍ മുന്‍പു നടന്ന ചില ഗവേഷണങ്ങള്‍ സൂചിപ്പിച്ചിരുന്നത്‌. പക്ഷേ സാല്‍ അതിനോടു യോജിച്ചിരുന്നില്ല. ഉരുകിയ ലാവ ചന്ദ്രോപരിതലത്തില്‍ പരക്കുകയും സാവധാനത്തില്‍ തണുത്തുറയുകയും ചെയ്‌തതുകൊണ്ട്‌ മുന്‍പറഞ്ഞ ഗവേഷണങ്ങളില്‍ ഉപയോഗിച്ചിരുന്ന സാമ്പിളുകളിലെ ഐസോടോപ്പിക അഥവാ സമസ്ഥാനീയ വിരലടയാളങ്ങള്‍ വക്രീകരിയ്‌ക്കപ്പെട്ടുപോകുകയും, അതിന്നിടയില്‍ ദ്രുതഗതിയില്‍ ബാഷ്‌പീകരിയ്‌ക്കപ്പെടുന്ന കണികകള്‍ അത്തരത്തില്‍ ബഹിര്‍ഗ്ഗമിയ്‌ക്കുകയും ചെയ്‌തിരുന്നിരിയ്‌ക്കണം എന്നദ്ദേഹം സംശയിച്ചു. ദശലക്ഷക്കണക്കിനു വര്‍ഷങ്ങളിലെ കോസ്‌മിക രശ്‌മികളാലുള്ള ആഘാതങ്ങള്‍ ആ സാമ്പിളുകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ടാകണം, എന്നദ്ദേഹം പറഞ്ഞു.

അതുകൊണ്ട്‌ സാല്‍ ചന്ദ്രനിലെ അന്തര്‍ഭാഗത്തുനിന്നുണ്ടായ പ്രചണ്ഡമായൊരു ലാവാവിസ്‌ഫോടനത്തിലൂടെ ബഹിര്‍ഗ്ഗമിച്ചുകാണാന്‍ സാദ്ധ്യതയുള്ള പാറകളിലേയ്‌ക്കു തന്റെ ശ്രദ്ധ തിരിച്ചു. അതു ശരിയെങ്കില്‍, ഈ പാറകള്‍ അതിവേഗ ശീതീകരണത്തിനു വിധേയമാകുകയും അതുമൂലം ജലവും അതുപോലെ ബാഷ്‌പീകരണസാദ്ധ്യതയുള്ള ദ്രാവകങ്ങളും സ്‌ഫടികക്കഷ്‌ണങ്ങളുടെ രൂപത്തില്‍ പാറകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോകുകയും ചെയ്‌തിരിയ്‌ക്കണം. രസതന്ത്രപരീക്ഷണങ്ങളുടെ ഒരു ശൃംഖല, അപ്പോളോ 15, 17 എന്നീ ദൌത്യങ്ങള്‍ ചന്ദ്രനില്‍ നിന്നു ശേഖരിച്ചുകൊണ്ടുവന്ന ഈ പാറകള്‍ അകളങ്കിതമാണ്‌ എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നിരുന്നു.ചുറ്റുമുള്ള ദ്രവശിലകള്‍ ഉറഞ്ഞു കട്ടിയായപ്പോള്‍ അവയ്‌ക്കുള്ളില്‍ കുടുങ്ങിപ്പോയിരുന്ന ജലപ്പരലുകളെ (ക്രിസ്റ്റലുകളെ) സാലും കൂട്ടുകാരും പഠനവിധേയമാക്കി. ദ്രവശിലകളുടെ കഷ്‌ണങ്ങളില്‍ ഒരു ദശലക്ഷത്തില്‍ 1200 എന്ന തോതില്‍ ജലാംശത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്‌. ഒരു പ്രാഥമിക ചാന്ദ്രലാവയില്‍ കണ്ടെത്തുന്ന ഏറ്റവുമുയര്‍ന്ന ജലത്തോതും ഇതു തന്നെയെന്ന്‌ സാല്‍ പറഞ്ഞു. തുടര്‍ന്നവര്‍ ചന്ദ്രനില്‍ നിന്നു കൊണ്ടുവന്ന പാറകളില്‍ ഹൈഡ്രജനും അതിന്റെ സമസ്ഥാനീയമായ (ഐസോടോപ്പ്‌) ഡ്യൂട്ടീരിയവും തമ്മിലുള്ള അനുപാതം പരിശോധിച്ചു. ഗ്രഹങ്ങളിലും വാല്‍നക്ഷത്രങ്ങളിലും ഛിന്നഗ്രഹങ്ങളിലും (ആസ്റ്ററോയിഡുകള്‍) സുവ്യക്തവും വ്യത്യസ്‌തവുമായ ഐസോടോപ്പിക വിരലടയാളങ്ങളുണ്ട്‌. ഇവ സൂര്യന്റെ താപരശ്‌മികളുമായുള്ള സാമീപ്യത്തേയും മറ്റ്‌ അന്തരീക്ഷ സ്ഥിതിവിശേഷങ്ങളേയും പ്രതിഫലിപ്പിയ്‌ക്കുന്നു. ചാന്ദ്രലാവയില്‍ കണ്ടെത്തിയ ഡ്യൂട്ടീരിയംഹൈഡ്രജന്‍ അനുപാതത്തിനു സമാനമായതായിരുന്നില്ല, ചാന്ദ്രജലത്തിന്റെ ഉറവിടമെന്നു സംശയിയ്‌ക്കപ്പെട്ടുകൊണ്ടിരുന്ന വാല്‍നക്ഷത്രത്തിലേത്‌. പകരം, വ്യാഴത്തിന്റേയും ചൊവ്വയുടേയും ഭ്രമണപഥങ്ങള്‍ക്കിടയില്‍ ഉത്ഭവിയ്‌ക്കുന്ന, പ്രാകൃതമായ, കാര്‍ബണ്‍ തരികള്‍ നിറഞ്ഞ ഉല്‍ക്കകളുടേതുമായി ആ അനുപാതത്തിനു വളരെ സാമീപ്യമുണ്ടായിരുന്നു.

ഇതിനൊക്കെയുപരിയായി, ചന്ദ്രന്റെ ഐസോടോപ്പിക വിരലടയാളത്തിന്ന്‌ ഭൂമിയുടേതുമായി വളരെയടുപ്പമുണ്ടു താനും.

ഭൂമി ഉരുത്തിരിഞ്ഞുണ്ടായിക്കൊണ്ടിരുന്ന ഘട്ടത്തില്‍ ഉല്‍ക്കകള്‍ ഭൂമിയിലേയ്‌ക്കു ജലം കൊണ്ടുവന്നെത്തിച്ചു; രൂപമെടുത്തുകൊണ്ടിരുന്ന ഭൂമിയുടെ ഭാഗങ്ങള്‍ ഭ്രമണപഥത്തിലേയ്‌ക്ക്‌ പറന്നകന്നു പോയശേഷവും ആ ജലം ഏതുവിധേനയോ ഭൂമിയില്‍ത്തന്നെ നിലനിന്നു. ഏറ്റവും ലളിതമായ വിശദീകരണം ഇതായിരിയ്‌ക്കണമെന്നു സാല്‍ പറഞ്ഞു. പ്രചണ്ഡമായൊരു വേര്‍പെടലിലൂടെ ഭൂമിയില്‍ നിന്നകന്നു പോകുന്ന സന്ദര്‍ഭത്തില്‍ ഭൂമിയില്‍ നിന്നൊരു സമ്മാനമെന്ന രൂപേണ ലഭിച്ചതുമായിരിയ്‌ക്കാം ചാന്ദ്രജലം. ഇതിനു പുറമേ, ചന്ദ്രന്‍ രൂപം കൊണ്ടതിനു ശേഷം ചന്ദ്രനില്‍ പതിച്ച, മഞ്ഞുമൂടിയ വാല്‍നക്ഷത്രങ്ങളും ചന്ദ്രനു ജലം കൈമാറിയിരിയ്‌ക്കാം. `അളവുകളും പ്രാഥമികമായ വ്യാഖ്യാനവും സാദ്ധ്യമായ ആശയമാണു പ്രകാശിപ്പിയ്‌ക്കുന്നതെന്നു ഞാന്‍ കരുതുന്നു,' സ്റ്റീവന്‍സണ്‍ പ്രസ്‌താവിച്ചു. പക്ഷേ അദ്ദേഹം ഇതു കൂടി കൂട്ടിച്ചേര്‍ത്തു, `ഇത്‌ സമസ്യയുടെ ഉത്തരമല്ല, നേരേ മറിച്ച്‌ സങ്കീര്‍ണ്ണമായ സമസ്യയ്‌ക്കു ലഭിയ്‌ക്കേണ്ടതായ, അനുപൂരകങ്ങളായ അനേകം ഉത്തരങ്ങളില്‍ ഒന്നു മാത്രമാണ്‌.'

സാല്‍ മുന്നോട്ടു വച്ചിരിയ്‌ക്കുന്ന നിഗമനത്തില്‍ നിന്ന്‌ കുറേ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭിയ്‌ക്കുന്നതോടൊപ്പം അതിലേറെ ചോദ്യങ്ങള്‍ ഉയരുക കൂടി ചെയ്യുന്നുണ്ട്‌. അവയിലൊന്നിതാ: ഭൂമിയില്‍നിന്നു പറന്നുയര്‍ന്ന ഉരുകിയ പാറക്കഷ്‌ണങ്ങള്‍ ഉറഞ്ഞു കൂടിച്ചേര്‍ന്നു ചന്ദ്രനായി പരിണമിയ്‌ക്കുന്നതിന്നിടയില്‍ ആ മുഴുവന്‍ ജലത്തേയും എങ്ങനെ പിടിച്ചു നിര്‍ത്തി? മൂന്നാമതൊരു ഗ്രഹം കൂടി ഭൂമിയില്‍ വന്നിടിച്ചതിന്റെ തെളിവ്‌ ഭൂമിയിലെവിടെയെങ്കിലും അവശേഷിച്ചിരിയ്‌ക്കേണ്ടതുമല്ലേ?

`നാമെവിടുന്നു വന്നു എന്നറിയാന്‍ ശാസ്‌ത്രം നമ്മെ സഹായിയ്‌ക്കും എന്നു നമുക്കുറപ്പുണ്ട്‌,' യൂണിവേഴ്‌സിറ്റി ഓഫ്‌ കാലിഫോര്‍ണിയ, ലോസ്‌ആഞ്ചലസിലെ ഗ്രഹശാസ്‌ത്രജ്ഞനായ ഡേവിഡ്‌ പൈഗ്‌ പറഞ്ഞു. `എന്നിരുന്നാലും, നമ്മുടെ ഉല്‍പ്പത്തിയിലേയ്‌ക്കു നയിച്ച ആ ഒരു കൂട്ടം പ്രക്രിയകളെപ്പറ്റിയുള്ള വിവരം ശേഖരിച്ചെടുക്കുക കഠിനമായൊരു കാര്യം തന്നെയാണ്‌.'

(ലോസ്‌ ആഞ്ചലസ്‌ ടൈംസില്‍ ആമിനാ ഖാന്‍ മെയ്‌ ഒന്‍പതിന്‌ എഴുതിയ 'Moon's water may have come from Earth-bound meterorites' എന്ന ലേഖനത്തിന്റെ സ്വതന്ത്രവിവര്‍ത്തനം.)
ചാന്ദ്രജലത്തിന്റെ ഉറവിടം (സുനില്‍ എം.എസ്‌)ചാന്ദ്രജലത്തിന്റെ ഉറവിടം (സുനില്‍ എം.എസ്‌)ചാന്ദ്രജലത്തിന്റെ ഉറവിടം (സുനില്‍ എം.എസ്‌)ചാന്ദ്രജലത്തിന്റെ ഉറവിടം (സുനില്‍ എം.എസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക