Image

അമേരിക്കൻ വിമാനത്താവളങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് കർശന പരിശോധന

Published on 13 September, 2026
അമേരിക്കൻ വിമാനത്താവളങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് കർശന പരിശോധന

 അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിമാനത്താവളങ്ങളിൽ അധിക ചോദ്യം ചെയ്യലും പരിശോധനയും നേരിടേണ്ടിവരുന്നതായി റിപ്പോർട്ട്. ചില യാത്രക്കാരോട് ഫോണിലെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ കാണിക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

ഹൈദരാബാദിൽനിന്ന് അമേരിക്കയിലേക്ക് പോയ ചില യാത്രക്കാരുടെ അനുഭവങ്ങളാണ് പുതിയ ആശങ്കയ്ക്ക് കാരണമായത്. കാലിഫോർണിയയിലുള്ള കുടുംബത്തെ സന്ദർശിക്കാനെത്തിയ ഹൈദരാബാദ് സ്വദേശിനിയായ സരിതയെ ഇമിഗ്രേഷൻ പരിശോധനയ്ക്ക് ശേഷം മറ്റൊരു മുറിയിലേക്ക് വിളിച്ച് യാത്രയുടെ ഉദ്ദേശ്യം, അമേരിക്കയിലെ കുടുംബാംഗങ്ങൾ, സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങളിൽ വിശദമായി ചോദ്യം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഫോണിലെ സോഷ്യൽ മീഡിയയും പരിശോധിക്കാൻ ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി. 

മറ്റൊരു യാത്രക്കാരനോട് ഇൻസ്റ്റഗ്രാം പ്രൊഫൈലും ഫോളോ ചെയ്യുന്നവരുടെ പട്ടികയും പരിശോധിച്ചതായും റിപ്പോർട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം ഏതാനും മിനിറ്റുകൾക്കകം യാത്രക്കാരനെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ബി-1/ബി-2 ടൂറിസ്റ്റ് വിസയുള്ളവർക്ക് സോഷ്യൽ മീഡിയ പരിശോധന നിർബന്ധമാക്കുന്ന പുതിയ നിയമം നിലവിലില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എച്ച്-1ബി, എച്ച്-4, എഫ്, എം, ജെ തുടങ്ങിയ ചില നോൺ-ഇമിഗ്രന്റ് വിസ വിഭാഗങ്ങളിലെ അപേക്ഷകരുടെ ഓൺലൈൻ സാന്നിധ്യം പരിശോധിക്കുന്ന നടപടി വിപുലീകരിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളിലെ അപേക്ഷകരോട് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധനയ്ക്കായി പൊതുവായി ലഭ്യമാക്കാനും നിർദേശിച്ചിട്ടുണ്ട്.

അമേരിക്കൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർക്ക് യാത്രക്കാരുടെ യാത്രാ ഉദ്ദേശ്യം, താമസിക്കുന്ന സ്ഥലം, യാത്രയുടെ കാലാവധി, സാമ്പത്തിക സാഹചര്യം തുടങ്ങിയ കാര്യങ്ങളിൽ വിശദമായി ചോദ്യം ചെയ്യാനുള്ള വിശാലമായ അധികാരമുണ്ട്.

യാത്രക്കാർ യാത്രാ രേഖകൾ, മടക്ക ടിക്കറ്റ്, താമസ സൗകര്യത്തിന്റെ വിവരങ്ങൾ, യാത്രയുടെ വ്യക്തമായ ഉദ്ദേശ്യം എന്നിവ കൈവശം സൂക്ഷിക്കണമെന്ന് ഇമിഗ്രേഷൻ കൺസൾട്ടന്റുമാർ നിർദേശിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക