Image

സ്വാമി വിവേകാനന്ദന്റെ 'ചിക്കാഗോ പ്രസംഗ'ത്തിന് 133 വയസ്സ് : ആർ. ഗോപാലകൃഷ്ണൻ

Published on 12 September, 2026
സ്വാമി വിവേകാനന്ദന്റെ 'ചിക്കാഗോ പ്രസംഗ'ത്തിന് 133 വയസ്സ് : ആർ. ഗോപാലകൃഷ്ണൻ

സ്വാമി വിവേകാനന്ദന്റെ 'ചിക്കാഗോ പ്രസംഗ'ത്തിന്, 133 വയസ്സ്. @ വേൾഡ് റിലീജിയൻ പാർലമെൻ്റ്, ചിക്കാഗോ, അമേരിക്ക....

കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ആണ് അമേരിക്കയിലെ ചി(ഷി)ക്കാഗോയിൽ 1893 സെപ്റ്റംബർ മാസത്തിൽ 'ലോക കോളമ്പിയൻ എക്സ്പോസിയേഷൻ' പ്രദര്‍ശനമേള നടന്നത്.

വിവേകാനന്ദന്‍ ചിക്കാഗോയില്‍ നടത്തിയത് മതപ്രസംഗമേ ആയിരുന്നില്ല. ഇന്ത്യന്‍ പാരമ്പര്യം ലോകത്തെ അറിയിക്കുക മാത്രമായിരുന്നു....

രണ്ടു പ്രമുഖ ഇന്ത്യക്കാരാണ് 1893 -ൽ ചിക്കാഗോയിൽ നടന്ന 'വേൾഡ്'സ് കോളമ്പിയൻ എക്സ്പോസിഷൻ' മേളയിൽ പങ്കടുത്തത്:

ഒന്ന്,

#സ്വാമി #വിവേകാനന്ദൻ: വേൾഡ് റിലീജിയൻ പാർലമെൻറിൽ പ്രസംഗകനായി;

രണ്ടാമൻ,

പ്രമുഖ ചിത്രകാരനായ #രാജാ #രവിവർമ്മ അവിടെ നടന്ന ലോക ചിത്ര പ്രദർശനത്തിൽ പങ്കടുക്കാനായി. രവിവർമ്മ ഈ പ്രദർശനത്തിലൂടെ പേരും പ്രശസ്തിയും മാത്രമല്ല രണ്ടു സ്വർണ്ണമെഡലുകളും നേടി! 

1893-ൽ ചിക്കാഗോയിലെത്തിയ വിവേകാനന്ദൻ, മേളയുടെ അന്വേഷണ വിഭാഗത്തിൽ നിന്നും മതസമ്മേളനത്തിൽ പ്രസംഗിക്കാൻ ഇനി സാധിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. കൈയിൽ പണമില്ലാതെ അലഞ്ഞ വിവേകാനന്ദൻ പൗരസ്ത്യ ആശയങ്ങളിൽ താൽപര്യമുള്ളവനും ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും ആയിരുന്ന ജെ. എച്ച്. റൈറ്റിനെ പരിചയപെട്ടു. റൈറ്റിന്റെ സഹായം കൊണ്ടാണ് വിവേകാനന്ദന് മേളയിൽ സ്വയം പ്രതിനിധീകരിക്കാൻ സാധിച്ചത്. മതമഹാസമ്മേളനത്തിന്റെ നിർവാഹക സമിതിക്ക് ജെ.എച്ച്. റൈറ്റ് ഇങ്ങനെ എഴുതി: "ഈ ഭാരതീയ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസർമാരെയും ഒന്നിച്ചു ചേർത്താലും, അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണം...." അങ്ങനെയാണ് സ്വാമി വിവേകാനന്ദൻ ഷിക്കാഗോ സമ്മേളനത്തിൽ പ്രതിനിധിയായി സ്വീകരിക്കപ്പെട്ടത്. വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് അറുപതോളം മത വിഭാഗങ്ങളിലെ പ്രഭാഷകര്‍ പങ്കെടുത്തത്.

1893 സെപ്റ്റംബർ11-ന് മേളയിൽ കൊളംബസ് ഹാളിൽ നടത്തിയ 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിഖ്യാതമായ ആദ്യ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ സ്പർശിച്ചു. മറ്റ് മതപ്രഭാഷകര്‍ സ്വന്തം മതത്തിന്റെ മഹത്ത്വം പറഞ്ഞപ്പോള്‍ ‘എല്ലാ മതങ്ങളും സത്യമാണ്’ എന്ന തത്ത്വമാണ് വിവേകാനന്ദന്‍ ഉദ്ഘോഷിച്ചത്.

പത്രങ്ങളും മറ്റും വിവേകാനന്ദന് നല്ല പ്രസിദ്ധി നേടി കൊടുത്തു. അടുത്ത ദിവസത്തെ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ വിവേകാനന്ദന്റെ പ്രഭാഷണവും ചിത്രവും പ്രസിദ്ധപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമ്മേളനവേദിയില്‍ വിവേകാനന്ദന്‍ പന്ത്രണ്ടോളം പ്രഭാഷണങ്ങള്‍ നടത്തി.

ചിക്കാഗോ ലോക മത സമ്മേളനത്തിന് എത്തിയ സ്വാമി വിവേകാനന്ദന്‍ അവിടത്തെ തന്റെ അനുഭവങ്ങളെപ്പറ്റി ശിഷ്യനായ അളസിംഗ പെരുമാളിന് ഇങ്ങനെ എഴുതി:

”രാവിലെതന്നെ ഞങ്ങള്‍ പാര്‍ലമെന്റിൽ എത്തി. ചെറുതും വലുതുമായ രണ്ട് ഹാളുകള്‍ അവിടെ ഒരുക്കിയിരുന്നു. ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ബ്രഹ്മസമാജത്തില്‍ നിന്നും മജുംദാര്‍, നഗാര്‍ക്കര്‍, ജൈനമതത്തില്‍ നിന്നും മി. ഗാന്ധി, തിയോസഫിയില്‍ നിന്നും ആനിബസന്റിനൊപ്പം മി. ചക്രവര്‍ത്തി എന്നിവരുണ്ട്. മജുംദാര്‍ എന്റെ പഴയ സുഹൃത്താണ്. ചക്രവര്‍ത്തിക്ക് എന്നെപ്പറ്റി കേട്ടറിയാം. ഞങ്ങളെല്ലാവരും പ്രസംഗവേദിയിലെത്തി. ചുറ്റും സംസ്കാരസമ്പന്നരായ പുരുഷാരം. ഏതാണ്ട് ഏഴായിരത്തോളം സ്ത്രീ - പുരുഷന്മാരുണ്ടാവും സദസ്സില്‍. ജീവിതത്തിലൊരിക്കലും പൊതുവേദിയില്‍ പ്രസംഗിച്ചിട്ടില്ലാത്ത ഞാന്‍ ഈ വലിയ സദസ്സില്‍ പ്രസംഗിക്കാന്‍ പോകുന്നു! സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷപൂര്‍ണ്ണമായി സമ്മേളനം തുടങ്ങി. ഓരോരുത്തരായി പ്രസംഗവേദിയിലേക്ക് ക്ഷണിക്കപ്പെട്ടു. എന്റെ ഊഴം അടുക്കുംതോറും എനിക്ക് ഹൃദയമിടിപ്പ് കൂടിവന്നു. നാവ് വരണ്ടു. രാവിലത്തെ സെക്ഷനില്‍ പ്രസംഗിക്കാന്‍ കഴിയില്ലെന്നുതന്നെ ഞാന്‍ കരുതി. മജുംദാറും ചക്രവര്‍ത്തിയും ചെയ്ത പ്രസംഗങ്ങള്‍ മനോഹരങ്ങളായിരുന്നു. നിറയെ കൈയടിയും നേടി. അവരൊക്കെ നന്നായി പഠിച്ചിട്ടാണ് വന്നത്. റെഡിമെയ്ഡ് പ്രസംഗങ്ങള്‍. ഞാനെന്തൊരു വിഡ്ഢിയായിപ്പോയി! ഡോ. ബാരോ എന്റെ പേര് വിളിച്ചു. എനിക്ക് വേറൊന്നും ചെയ്യാനില്ല. സരസ്വതീദേവിയെ മനസ്സില്‍ സ്തുതിച്ച് ഞാന്‍ പ്രസംഗപീഠത്തിനടുത്തേക്ക് നീങ്ങി. ഒരു കൊച്ചു പ്രസംഗം…… പ്രസംഗം കഴിഞ്ഞപ്പോള്‍ ഞാന്‍ ആകെ പരവശനായിരുന്നു.”

ആദ്യ പ്രസംഗത്തിന്റെ വൻ പ്രചാരത്തെ തുടർന്ന്, വിവേകാനന്ദൻ മേളയിൽ പന്ത്രണ്ടോളം പ്രസംഗങ്ങൾ നടത്തിയെന്ന് മുൻ സൂചിപ്പിച്ചുവല്ലോ....

ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള ധാരണകള്‍ മാറ്റിമറിക്കുന്നതായിരുന്നു വിവേകാനന്ദന്റെ പ്രസംഗം. ഇന്ത്യന്‍ ജനത സാംസ്കാരികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്ന പാശ്ചാത്യലോകത്തിന്റെ ധാരണകളെ തിരുത്തിയ ഒന്നായിരുന്നു വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം. ലോകജനതയെ സാംസ്കാരിക സമ്പന്നരാക്കേണ്ടത് തങ്ങളാണെന്ന യൂറോപ്യന്‍ സൈദ്ധാന്തിക നിലപാടുകള്‍ ഇതോടെ ചോദ്യം ചെയ്യപ്പെട്ടു.

ചിക്കാഗോ പ്രസംഗത്തിലൂടെ വിവേകാനന്ദന്‍. കൊളോണിയലിസം മുന്നോട്ടുവച്ച സാംസ്കാരിക സമ്പന്നതാബോധത്തെ തിരുത്തിക്കുറിച്ചു; ഇന്ത്യയുടെ സാംസ്കാരിക സത്വം ലോകമെങ്ങും പുകൾ പരത്തി....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക