
ഏഴു പതിറ്റാണ്ടിലേറെ നീണ്ട ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങ് സെപ്റ്റംബർ 22 ന് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പശ്ചാത്തലത്തിൽ നടക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയ്ക്ക് മുന്നിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു 92 ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
ഗുജറാത്തിലെ നർമദ ജില്ലയിലുള്ള ഏക്താ നഗറിൽ ചടങ്ങുകൾക്കായുള്ള വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാഷ്ട്രപതി, പുരസ്കാര ജേതാക്കൾ, മറ്റു വിശിഷ്ട വ്യക്തികൾ ഉൾപ്പെടെ ആയിരത്തോളം അതിഥികൾ പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിനായി സ്റ്റാച്യു ഓഫ് യൂണിറ്റി കോംപ്ലക്സിലെ ബസ് ബേ ഏരിയയിൽ അത്യാധുനിക ജർമ്മൻ അലുമിനിയം ഡോം വേദി ഒരുക്കുമെന്ന് നർമദ ജില്ലാ ഭരണകൂടം അറിയിച്ചു. ഏകദേശം 75 മിനിറ്റ് നീളുന്നതായിരിക്കും ചടങ്ങ്.
രാഷ്ട്രപതി പങ്കെടുക്കുന്നതിനാൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.