Image

ഭാരതമാതാ കോളജ് മോര്‍ഫിങ് കേസിന് പിന്നിലെ ലൈംഗിക വൈകൃത കച്ചവടം (എ.എസ് ശ്രീകുമാര്‍)

Published on 04 September, 2026
ഭാരതമാതാ കോളജ് മോര്‍ഫിങ് കേസിന് പിന്നിലെ ലൈംഗിക വൈകൃത കച്ചവടം (എ.എസ് ശ്രീകുമാര്‍)

തൃക്കാക്കര ഭാരതമാതാ കോളജില്‍ പുറത്തുവന്ന മോര്‍ഫിങ് സംഭവം വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ചിത്രം ലൈംഗികമായി മാറ്റിമറിച്ച് പ്രചരിപ്പിക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്ന മനോഭാവം എവിടെ നിന്നാണ് ഉണ്ടാകുന്നത് എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. സാധാരണ ഫോട്ടോകള്‍ നല്‍കി അവയെ അശ്ലീല ചിത്രങ്ങളാക്കി തിരികെ ലഭിക്കുന്ന സംവിധാനങ്ങള്‍, ടെലഗ്രാം ഗ്രൂപ്പുകളിലെ കൈമാറ്റങ്ങള്‍, പണം വാങ്ങിയുള്ള വില്‍പ്പന, വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള മോര്‍ഫിങ് എന്നിങ്ങനെ കോളേജ് കാമ്പസിനുള്ളില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ ഡിജിറ്റല്‍ ലോകത്ത് വളര്‍ന്നുവരുന്ന ഒരു അപകടകരമായ പ്രവണതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

പണം വാങ്ങി അശ്ലീല ചിത്രങ്ങള്‍ വിറ്റ സംഭവത്തില്‍ അറസ്റ്റിലായ രണ്ടാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി വി.എസ് ശ്രീഹരിയുടെ ഫോണില്‍നിന്നാണ് വന്‍ റാക്കറ്റിന്റെ വിവരങ്ങള്‍ ചുരുളഴിയുന്നത്. ഈ സംഭവത്തിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന വശം സാങ്കേതികവിദ്യയല്ല, അതിന് പിന്നിലെ മനോഭാവമാണ്. ഒരു പെണ്‍കുട്ടിയുടെ ചിത്രം ലഭിച്ചു എന്നതുകൊണ്ട് അവളുടെ ശരീരത്തിന്മേലോ സ്വകാര്യതയ്ക്ക്‌മേലോ ഒരാള്‍ക്ക് യാതൊരു അവകാശവും ലഭിക്കുന്നില്ല. എന്നാല്‍ മോര്‍ഫിങ് പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പലപ്പോഴും ഈ അടിസ്ഥാന അതിരുതന്നെ ഇല്ലാതാക്കുന്നു.

യഥാര്‍ഥ വ്യക്തിയെയും ഡിജിറ്റല്‍ ചിത്രത്തെയും തമ്മില്‍ വേര്‍തിരിച്ചുനിര്‍ത്തുന്ന മനസ്സാക്ഷി നഷ്ടപ്പെടുമ്പോള്‍, മുന്നിലുള്ള മനുഷ്യന്‍ ഒരു വ്യക്തിയല്ലാതായി മാറുന്നുഒരു 'ഇമേജ്', ഒരു 'കണ്ടന്റ്', ഒരു 'വില്‍പ്പനച്ചരക്ക്' മാത്രമായി മാറുന്നു. ഇതാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ ഏറ്റവും അപകടകരമായ മനഃശാസ്ത്രം. സാധാരണ ചിത്രങ്ങളെ നിമിഷങ്ങള്‍ക്കകം മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റുകയും, സ്ത്രീകളുടെയും വിദ്യാര്‍ഥിനികളുടെയും സ്വകാര്യതയെ പണത്തിനായി വില്‍ക്കുകയും ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തുന്നത് അതീവ ഗുരുതരമായ ചോദ്യങ്ങളാണ്.

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ അശ്ലീല ദൃശ്യങ്ങളാക്കി മാറ്റുന്നത് കേവലം സൈബര്‍ കുറ്റകൃത്യമല്ല, ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കും അന്തസ്സിനും മാനസിക സുരക്ഷയ്ക്കും നേരെയുള്ള ക്രൂരമായ ആക്രമണമാണ്. വിദ്യാര്‍ഥിനികള്‍, അധ്യാപകര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ തുടങ്ങി ആരുടെയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത സമൂഹത്തില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, അതിന് പിന്നിലുള്ള മുഴുവന്‍ ശൃംഖലയും കണ്ടെത്തേണ്ടത് അനിവാര്യമാണ്. ചിത്രം നിര്‍മിച്ചയാള്‍ മാത്രമല്ല, അത് ആവശ്യപ്പെട്ടവര്‍, വാങ്ങിയവര്‍, സംഭരിച്ചവര്‍, പ്രചരിപ്പിച്ചവര്‍, ഗ്രൂപ്പുകള്‍ നിയന്ത്രിച്ചവര്‍ എന്നിവരെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ പോലും ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന ആരോപണം അതീവ ഗൗരവത്തോടെ അന്വേഷിക്കേണ്ടതാണ്. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം സംഭവങ്ങളില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല.

ഭാരതമാതാ കോളേജേ കാമ്പസിലെ വിവിധ പരിപാടികള്‍ക്കിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ ചിത്രങ്ങളും വീഡിയോകളും ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പ്രതി പ്രചരിപ്പിച്ചിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കാമ്പസില്‍ വന്‍ പ്രതിഷേധം അലയടിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തന്നെ ശ്രീഹരിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പ്രതിയുടെ ഗാലറിയില്‍ ഗേള്‍സ് ഹോസ്റ്റല്‍ മുറികളിലെ ദൃശ്യങ്ങളും കണ്ടെത്തി. കൂടാതെ ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും അവര്‍ അറിയാതെ പകര്‍ത്തി അശ്ലീലമായി പ്രചരിപ്പിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിയെ കോളജില്‍നിന്ന് പുറത്താക്കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പൊലീസില്‍ പരാതി നല്‍കാനും മാനേജ്‌മെന്റ് തീരുമാനിച്ചു. തുടര്‍ന്ന് തൃക്കാക്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2025 ഡിസംബര്‍ മുതല്‍ പ്രതി ഇത്തരത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായാണ് പൊലീസിന്റെ എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പൊലീസ് വിശദമായ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച സാങ്കേതികവിദ്യ, ടെലഗ്രാം ഗ്രൂപ്പുകളുടെ വിവരങ്ങള്‍, ഏതൊക്കെ പ്ലാറ്റ്ഫോമുകള്‍ വഴി ദൃശ്യങ്ങള്‍ കൈമാറി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

കൊച്ചിയിലെ വിവിധ കോളജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു റാക്കറ്റ് ഇതിന് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്. ഭാരതമാതാ കോളജിലെ എട്ടുപേര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ നിലവില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് പങ്കുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിട്ടും വിദ്യാര്‍ഥിയെ ലോക്കല്‍ ഗാര്‍ഡിയനൊപ്പം വിട്ടയക്കാന്‍ കോളജ് അധികൃതര്‍ ആദ്യം തയ്യാറായെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ഥികള്‍ കോളജ് കവാടത്തില്‍ പ്രതിഷേധ സമരം നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായി തൃക്കാക്കര എം.എല്‍.എ ഉമ തോമസ് പറഞ്ഞു. കാമ്പസുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്ക് മുമ്പ് കളമശേരി മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ മോശമായി പ്രചരിപ്പിച്ച കേസില്‍ എബേല്‍ അഗസ്റ്റിന്‍ എന്ന വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍നിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക