
ന്യൂയോർക്ക്: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ റാലിക്ക് ശേഷം നടന്നതായി ആരോപിക്കപ്പെടുന്ന 'ശുദ്ധീകരണ' ചടങ്ങിനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത നടപടിയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ ശക്തമായി അപലപിച്ചു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് ജാതിവിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്താനുള്ള ശ്രമമായി കാണേണ്ടിവരുമെന്ന് സംഘടനയുടെ യുഎസ്എ പ്രസിഡന്റ് മോഹിന്ദർ സിങ് ഗിൽസിയൻ വ്യക്തമാക്കി.
ആരോപിക്കപ്പെടുന്ന 'ശുദ്ധീകരണ' ചടങ്ങിന്റെ സാഹചര്യങ്ങൾ അന്വേഷിക്കുകയും കോൺഗ്രസ് നേതൃത്വം ഉന്നയിച്ച ആശങ്കകൾ പരിശോധിക്കുകയും ചെയ്യുന്നതിന് പകരം അത് ചോദ്യം ചെയ്ത വ്യക്തിക്കെതിരെ നടപടിയെടുത്തത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ജാതിവിവേചനത്തിനെതിരെ സംസാരിക്കാനുള്ള ഇടം രാജ്യത്ത് ചുരുങ്ങുന്നതിന്റെ സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ഗിൽസിയൻ ചൂണ്ടിക്കാട്ടി.
വിഷയം ഒരു രാഷ്ട്രീയ നേതാവിലോ രാഷ്ട്രീയ പാർട്ടിയിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും ദളിതരുടെയും ചരിത്രപരമായി പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും അന്തസ്സും സമത്വവും ഭരണഘടനാപരമായ അവകാശങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
'തൊട്ടുകൂടായ്മ ഇല്ലാതാക്കുകയും നിയമത്തിന് മുന്നിൽ സമത്വം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഇന്ത്യൻ ഭരണഘടന. ജാതിയുടെ പേരിൽ ഒരാളെ അപമാനിക്കുന്ന ഏത് നടപടിയും ചോദ്യം ചെയ്യപ്പെടണം. അത്തരം ആശങ്കകൾ ഉന്നയിക്കുന്നത് തന്നെ ക്രിമിനൽ കുറ്റമാകരുത്' ഗിൽസിയൻ പറഞ്ഞു.
നിയമനടപടികളിലെ 'തിരഞ്ഞെടുത്ത' സമീപനത്തെയും അദ്ദേഹം വിമർശിച്ചു. ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിൽ രാഷ്ട്രീയ സമ്മർദമില്ലാതെ നിഷ്പക്ഷ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കുന്നതിനുള്ള എഫ്‌ഐആർ ആകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും ഭരണഘടനാപരമായ സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ പിന്തുണ പ്രഖ്യാപിച്ചു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിലും തുടർനടപടികളിലും ഉത്തരാഖണ്ഡ് അധികൃതർ പൂർണ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ആരോപിക്കപ്പെടുന്ന 'ശുദ്ധീകരണ' ചടങ്ങിനെക്കുറിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തുകയും രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനമെന്തെന്ന് വ്യക്തമാക്കുകയും വേണമെന്നും ആവശ്യപ്പെട്ടു.
ജാതിവിവേചനം, തൊട്ടുകൂടായ്മ, ജാതിയുടെ പേരിലുള്ള അപമാനം എന്നിവയ്‌ക്കെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കൾ നിലപാട് സ്വീകരിക്കണമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ ആഹ്വാനം ചെയ്തു.