
സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്നും വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ അടങ്ങി ഒതുങ്ങിക്കഴിയണമെന്നും അവരെ പൊതുവേദികളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നുമുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ വികല പരാമര്‍ശങ്ങള്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തോടും ഭരണഘടനാ മൂല്യങ്ങളോടും ജനാധിപത്യ ബോധത്തോടും മാത്രമല്ല, സ്ത്രീകളുടെ ആത്മാഭിമാനത്തോടും അവകാശങ്ങളോടുമുള്ള കടുത്ത വെല്ലുവിളിയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തോട് പതിനാറാം നൂറ്റാണ്ടിന്റെ സാമൂഹിക കാഴ്ചപ്പാട് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാനാവില്ല.
സ്ത്രീകള്‍ പൊതുവേദികളില്‍ ചാടിത്തുള്ളി വരികയോ പുരുഷന്മാരോടൊപ്പം പൊതുസ്ഥലങ്ങളില്‍ പ്രകടമായി ഇടപെടുകയോ ചെയ്യരുതെന്നും, സ്ത്രീകളെ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കരുതെന്നുമാണ് കാന്തപുരം സര്‍ക്കുലറിലൂടെയും പ്രസ്താവനയിലൂടെയും അഭിപ്രായപ്പെട്ടത്. നബിദിന റാലികളിലും മറ്റ് പൊതുപരിപാടികളിലും വലിയ തോതില്‍ മുസ്ലീം സ്ത്രീകളുടെ സാന്നിധ്യം ഉണ്ടായതാണ് ഇത്തരം ഒരു നിലപാടെടുക്കാന്‍ ഈ 'പണ്ഡിതനെ' പ്രകോപിപ്പിച്ചത്. ഇത് 19-ാം നൂറ്റാണ്ടിലെ പഴയ ചിന്താഗതിയാണെന്നും പുരോഗമന കേരളത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. നിരവധി രാഷ്ട്രീയ നേതാക്കള്‍ ഈ പ്രസ്താവനയെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഇസ്ലാമിക നിയമപ്രകാരമുള്ള മര്യാദകളാണ് അദ്ദേഹം പറഞ്ഞതെന്നും അതില്‍ തെറ്റില്ലെന്നും പറഞ്ഞ് മുസ്ലീം ലീഗ് അനുകൂലിച്ചും രംഗത്തുവന്നു.
അതേസമയം, സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിലും സ്ത്രീ ശാക്തീകരണത്തിലും ഇന്ത്യയ്ക്ക് മാതൃകയായ സംസ്ഥാനമാണ് കേരളം. പതിറ്റാണ്ടുകളായി രൂപപ്പെട്ട സാമൂഹിക നവോത്ഥാനവും വിദ്യാഭ്യാസ പുരോഗതിയും സ്ത്രീകളുടെ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. വികസിത സമൂഹങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള സ്ത്രീശാക്തീകരണ നേട്ടങ്ങളാണ് കേരളം കൈവരിച്ചതെന്ന് വിവിധ മാനവിക വികസന സൂചികകളും ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ സ്ത്രീ സാക്ഷരതയില്‍ കേരളം ഇന്നും ഒന്നാം നിരയിലാണ്. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള സാക്ഷരതാ അന്തരം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നും കേരളം തന്നെയാണ്.
വിദ്യാഭ്യാസരംഗത്തെ ഈ മുന്നേറ്റത്തിന്റെ പ്രതിഫലനം കോളജുകളിലും സര്‍വകലാശാലകളിലും വ്യക്തമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളുടെ സാന്നിധ്യം ആണ്‍കുട്ടികളേക്കാള്‍ കൂടുതലായ സാഹചര്യമാണ് കേരളത്തിലുള്ളത്. ജനസംഖ്യാനുപാതത്തിലും സ്ത്രീകള്‍ക്ക് കേരളത്തില്‍ ശ്രദ്ധേയമായ മുന്‍തൂക്കമുണ്ട്. സ്വന്തം ജീവിതത്തിലും കുടുംബകാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്നിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഉറപ്പാക്കിയ സംസ്ഥാനമെന്ന നിലയിലും കേരളം ശ്രദ്ധേയമാണ്.
സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ സ്വയംപര്യാപ്തതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് കുടുംബശ്രീ. 45 ലക്ഷത്തിലധികം സ്ത്രീകളെ കൂട്ടിയിണക്കി അവരുടെ ജീവിതത്തില്‍ ആത്മവിശ്വാസവും വരുമാനശേഷിയും സാമൂഹിക ഇടപെടലിനുള്ള അവസരങ്ങളും സൃഷ്ടിച്ച ഈ കൂട്ടായ്മ ലോകതലത്തില്‍ തന്നെ ശ്രദ്ധ നേടിയ മാതൃകയാണ്. ഇത്രയും ദൂരം മുന്നേറിയ കേരളത്തിലെ സ്ത്രീകളോട് വീണ്ടും പഴയ ചട്ടക്കൂടുകളിലേക്ക് മടങ്ങണമെന്ന സന്ദേശം നല്‍കുന്നതുപോലെയാണ് കാന്തപുരത്തിന്റെ വിവാദ പ്രസ്താവന. സ്ത്രീകളുടെ കഴിവിനെയും സ്വാതന്ത്ര്യത്തെയും അംഗീകരിച്ച് മുന്നോട്ട് പോകേണ്ട കാലത്ത്, അവരുടെ ചുവടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സമീപനം ഉയര്‍ന്നുവരുന്നതിനെ മുളയിലേ നുള്ളേണ്ടതുണ്ട്.
സ്ത്രീ വീട്ടില്‍ മാത്രം അടങ്ങി ഒതുങ്ങി കഴിയേണ്ടവളല്ല. അവള്‍ സമൂഹത്തിന്റെ കണ്ണാടിയാണ്. വിദ്യാഭ്യാസത്തിലും തൊഴില്‍ രംഗത്തും ഭരണത്തിലും ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും കായിക മേഖലയിലും സംരംഭകത്വത്തിലും കലാരംഗത്തും പൊതുപ്രവര്‍ത്തനത്തിലും സ്ത്രീകള്‍ ഇന്ന് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രം തന്നെ സ്ത്രീകളുടെ മുന്നേറ്റത്തിന്റെ ചരിത്രം കൂടിയാണ്. ഇന്ന് മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന പെണ്‍കുട്ടികളുണ്ട്. സര്‍വകലാശാലകളെ നയിക്കുന്ന വനിതകളുണ്ട്. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരുമുണ്ട്. സംരംഭകരും ജനപ്രതിനിധികളും ഭരണാധികാരികളുമുണ്ട്. രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവികളില്‍ പോലും സ്ത്രീകള്‍ എത്തിയിട്ടുണ്ട്. എന്തിനേറെ എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയുണ്ടിവിടെ.
അങ്ങനെയൊരു സമൂഹത്തോട് ''സ്ത്രീകള്‍ വീട്ടിനുള്ളിലിരിക്കണം, വഴിയിലിറങ്ങരുത്...'' എന്നൊക്കെ പറയുന്നത് കേവലം ഒരു വ്യക്തിയുടെ അഭിപ്രായമായി തള്ളിക്കളയാവുന്ന നിസ്സാര കാര്യമല്ല. അത് സമൂഹത്തില്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും അവളുടെ തീരുമാനമെടുക്കാനുള്ള അവകാശത്തെയും ചോദ്യം ചെയ്യുന്ന പിന്തിരിപ്പന്‍ മെയില് ഷോവനിസ്റ്റ് ആശയമാണ്. മാത്രമല്ല സ്ത്രീക്കും പുരുഷനും തുല്യത കല്‍പ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനയോടുള്ള അവഹേളനം കൂടിയാണത്.
കാന്തപുരത്തിന്റെ നിലപാട് ഇസ്ലാമിക ചരിത്രത്തോടും പൊരുത്തപ്പെടുന്നില്ല. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ആദ്യ ഭാര്യയായ ഖദീജ ബിന്‍ത് ഖുവൈലിദ് ഒരു സമ്പന്നയും സ്വതന്ത്രമായി വ്യാപാരം നടത്തിയിരുന്ന പ്രമുഖ ബിസിനസുകാരിയുമായിരുന്നു. അവരുടെ വ്യാപാര പ്രവര്‍ത്തനങ്ങളും സാമൂഹിക സ്ഥാനവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്റെ ഭാര്യയായ ആയിശ ബിന്‍ത് അബൂബക്കര്‍ ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാനസ്രോതസ്സുകളിലൊരാളായിരുന്നു. മതപരമായ അറിവിലും സാമൂഹിക വിഷയങ്ങളിലും അവര്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന സബാ രാജ്യത്തിന്റെ ഭരണാധികാരിയായ ബില്‍ഖീസ് രാജ്ഞി മറ്റൊരു സുപ്രധാന ഉദാഹരണമാണ്. ഒരു സ്ത്രീ ഭരണാധികാരിയായി ഒരു രാജ്യത്തെ നയിച്ച ചരിത്രമാണ് അവിടെ പ്രത്യക്ഷപ്പെടുന്നത്.
ആ നിലയ്ക്ക് സ്ത്രീകള്‍ വീടിനുള്ളില്‍ മാത്രം കഴിയണമെന്ന കാന്തപുരത്തിന്റെ ആശയം ഇസ്ലാമിന്റെ അടിസ്ഥാന ചരിത്രത്തില്‍ നിന്നല്ല വന്നത്, അത് കാലഹരണപ്പെട്ട ഒരു സാമൂഹിക ചിന്തയില്‍ നിന്നുണ്ടായതാണ്. സ്ത്രീകളുടെ പൊതുപങ്കാളിത്തത്തെ തന്നെ അപകടമായി ചിത്രീകരിക്കുന്ന സമീപനം ഇസ്ലാമിക ചരിത്രത്തിന്റെ സമ്പന്നമായ സ്ത്രീപങ്കാളിത്ത പാരമ്പര്യത്തോട് പോലും നീതി പുലര്‍ത്തുന്നില്ല. ഒരു സ്ത്രീക്ക് പഠിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനും പൊതുരംഗത്ത് പ്രവര്‍ത്തിക്കാനും രാഷ്ട്രീയത്തില്‍ പങ്കെടുക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഭരണപരമായ ചുമതലകള്‍ വഹിക്കാനും സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനും അവകാശമുണ്ട്. ആ അവകാശങ്ങളെ മതത്തിന്റെ പേരില്‍ പരിമിതപ്പെടുത്താന്‍ ഒരു മതപണ്ഡിതനും അധികാരമില്ല.
മതവിശ്വാസം വ്യക്തിയുടെ അവകാശമാണ്, എന്നാല്‍ ഭരണഘടനാപരമായ അവകാശം ഓരോ പൗരന്റെയും അവകാശമാണ്. മതപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ആ അഭിപ്രായങ്ങള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ തുല്യതയെ നിഷേധിക്കുന്ന തരത്തിലേക്ക് മാറുമ്പോള്‍ അതിനെ ചോദ്യം ചെയ്യുക സമൂഹത്തിന്റെ ജനാധിപത്യ ഉത്തരവാദിത്വമാണ്. കാന്തപുരം തുപ്പിയ ഈ വിഷം അയാളിലേയ്ക്ക് തന്നെ തിരികെ കയറട്ടെ.