
കോട്ടയം : മിന്നൽപ്രളയത്തിൽ ദുരന്തഭൂമിയായി മാറിയ നേപ്പാളിനായി ഏവരും പ്രാർത്ഥിക്കണമെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഹൃദയഭേദകമായ വാർത്തകളാണ് ഒരോ നിമിഷവും പുറത്തുവരുന്നത്. നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാണാതായവരെക്കുറിച്ചുള്ള ആശങ്ക അനുനിമിഷം വർധിക്കുകയാണ്. തീരാവേദനയെ അതിജീവിക്കാനുളള ശക്തി ആ ജനതയ്ക്ക് ലഭിക്കട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുവാനും, കാണാതായവരെ സുരക്ഷിതരായി കണ്ടെത്തുവാനും കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ഭവനങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ലോകസമൂഹം ഐക്യദാർഢ്യത്തോടെ മുന്നോട്ടുവരണം. കരയുന്നവരോടുകൂടെ കരയുവീൻ എന്ന വേദവാക്യത്തിന്റെ ആത്മാവിൽ ദുരന്തബാധിതരായ നേപ്പാൾ ജനതയോടൊപ്പം പ്രാർത്ഥനയിലും ഐക്യദാർഢ്യത്തിലും നാം നിലകൊള്ളണമെന്ന് സഭാധ്യക്ഷൻ പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, ദുരന്തത്തിൽ മലങ്കരസഭയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ പ്രതികരിച്ചു.