
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് 288 ഇന്ത്യക്കാരെ കാണാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 33 മലയാളികളും ഉള്‍പ്പെടുന്നു, 21 ഇന്ത്യന്‍ പൗരന്‍മാരെ രക്ഷപ്പെടുത്തിയതായും 200 പൗരന്‍മാര്‍ ചൈനീസ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരുടെ പട്ടിക സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകളും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു.
ഇതില്‍ 73 പേര്‍ തൃശൂലി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തുനിന്ന് 33 പേരെയാണ് കാണാതായത്. കാണാതായവരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, നേപ്പാള്‍ പ്രധാനമന്ത്രിയെ ദുഃഖം അറിയിച്ചുവെന്നും നേപ്പാളിനൊപ്പം ഇന്ത്യ ഉണ്ടാകുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം ചെയ്തുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പിന്നീട് പത്രസമ്മേളനത്തിന് ശേഷം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, തമിഴ്‌നാട്ടിൽ നിന്നുള്ള 21 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. +91 11 2308 8718, +91 11 2308 8719 എന്നീ നമ്പറുകളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. വാട്‌സാപ്പ് കോളുകൾക്കും സന്ദേശങ്ങൾക്കുമായി +91 9968291988 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.