
അധികാരത്തിലെത്തി ആദ്യ 100 ദിവസം പിന്നിടുമ്പോള്‍, മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ കേരള രാഷ്ട്രീയത്തില്‍ തന്റേതായ ശൈലി അടയാളപ്പെടുത്താനുള്ള ശ്രമത്തിലാണ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കേന്ദ്രീകൃതവും ശക്തവുമായ ഭരണശൈലിയില്‍നിന്ന് വ്യത്യസ്തമായി, കൂടുതല്‍ ജനസൗഹൃദവും സംവേദനാത്മകവുമായ ഭരണരീതിയാണ് സതീശന്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ നയതീരുമാനങ്ങളിലെ കാലതാമസം, മുന്നണിക്കുള്ളിലെ ചില അഭിപ്രായവ്യത്യാസങ്ങള്‍, നിയമന വിവാദങ്ങള്‍ തുടങ്ങിയവ സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളെ സമ്മിശ്ര അനുഭവമാക്കി.
2021 മുതല്‍ 2026 വരെ പ്രതിപക്ഷ നേതാവായിരുന്ന സതീശന് മന്ത്രിസഭയില്‍ നേരത്തെ പ്രവര്‍ത്തിച്ച പരിചയമില്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷ രാഷ്ട്രീയത്തില്‍നിന്ന് ഭരണനേതൃത്വത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തിന്റെ ആദ്യ പരീക്ഷണഘട്ടം കൂടിയാണ് ഈ 100 ദിവസം. കോണ്‍ഗ്രസ് സംഘടനയിലും മന്ത്രിസഭയിലും പൂര്‍ണ നിയന്ത്രണം ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലുകളുണ്ട്. കെ.പി.സി.സിക്ക് മുഴുവന്‍ സമയ അധ്യക്ഷനില്ലാത്ത സാഹചര്യത്തില്‍, രാഷ്ട്രീയവും ഭരണപരവുമായ പല വിവാദ വിഷയങ്ങളിലും സതീശന് നേരിട്ട് ഇടപെടേണ്ടിവന്നു. പി.എം ശ്രീ പദ്ധതി, വഖഫ് ബോര്‍ഡ് പുനഃസംഘടന തുടങ്ങിയ വിഷയങ്ങളിലെ തീരുമാനങ്ങള്‍ വൈകിയത് സര്‍ക്കാരിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തമാക്കുന്നതായി. ചില മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ നിയമനം പോലും ധാരണയിലെത്താന്‍ ഏറെ സമയമെടുത്തു.
കോണ്‍ഗ്രസിലെ ചില നേതാക്കള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനോടുള്ള വിശ്വാസം പരസ്യമായി പ്രകടിപ്പിച്ചതും മുഖ്യമന്ത്രിയുടെ സംഘടനാപരമായ വെല്ലുവിളി വര്‍ധിപ്പിച്ചു. നിയമനങ്ങളുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങള്‍ പിന്നീട് മരവിപ്പിക്കുകയോ പിന്‍വലിക്കുകയോ ചെയ്തതോടെ പ്രതിപക്ഷം സതീശനെ 'യു-ടേണ്‍ മുഖ്യമന്ത്രി'യെന്ന വിശേഷണത്തോടെ വിമര്‍ശിക്കുകയും ചെയ്തു. സര്‍ക്കാര്‍ ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ പുനഃസംഘടനയും വൈകുകയാണ്. ഇതോടെ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച പലരും ഇപ്പോഴും വിവിധ സ്ഥാപനങ്ങളില്‍ തുടരുന്ന സാഹചര്യമുണ്ട്.
പിണറായി വിജയന്‍ സര്‍ക്കാരിനെ മാറ്റി അധികാരത്തിലെത്തിയതുമുതല്‍, യു.ഡി.എഫ് സര്‍ക്കാരിനെ സംഘപരിവാര്‍ സ്വാധീനത്തിലാണെന്ന ആരോപണം സി.പി.എം ഉന്നയിക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം ആലാപനം, സംഘപരിവാറുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട വ്യക്തിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്, വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്താമെന്ന സര്‍ക്കാര്‍ നിലപാട് തുടങ്ങിയവ പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമായി. എല്‍.ഡി.എഫ് ഭരണകാലത്ത് കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്ന പി.എം ശ്രീ പദ്ധതി നടപ്പാക്കാന്‍ ആദ്യം സര്‍ക്കാര്‍ തീരുമാനിച്ചതും വിവാദമായി. മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്നീട് മരവിപ്പിച്ചു.
അതേസമയം, നിയമസഭയില്‍ മൂന്ന് അംഗങ്ങളുള്ള ബി.ജെപ.ി മറ്റൊരു രീതിയിലാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. മുസ്ലിം സംഘടനകള്‍ക്കും പ്രത്യേകിച്ച് യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനും സര്‍ക്കാര്‍ അമിത പ്രാധാന്യം നല്‍കുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഭരണകാര്യങ്ങളില്‍ ഇടപെടുന്നതും സര്‍ക്കാരിന് പുതിയ വെല്ലുവിളിയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും അവരുമായി യോഗങ്ങള്‍ നടത്തുകയും ചെയ്ത ഗവര്‍ണറുടെ നടപടികള്‍ ഭരണത്തില്‍ സര്‍ക്കാരിന്റെ അധികാരം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
ആദ്യ 100 ദിവസങ്ങളില്‍ സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ നടപടികളിലൊന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷന്‍ തൂഫാന്‍'. ഇതുവരെയുള്ള കണക്കനുസരിച്ച്പതിനായിരത്തിലധികം അറസ്റ്റുകളാണ് ക്യാമ്പയിന്റെ ഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നത്. മയക്കുമരുന്ന് മാഫിയക്കെതിരായ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്ന സന്ദേശം നല്‍കാനും ഈ ക്യാമ്പയിനിലൂടെ കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെട്ട ചെന്നിത്തലയുടെ പൊതുജന സ്വീകാര്യത ഉയര്‍ത്താനും ക്യാമ്പയിന്‍ സഹായിച്ചതായാണ് വിലയിരുത്തല്‍.
കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സൗജന്യ യാത്ര അനുവദിച്ചത് ശ്രദ്ധേയമായ ക്ഷേമനടപടിയായി. 'പ്രിയദര്‍ശിനി' പദ്ധതിയുടെ ഭാഗമായി 3.81 കോടി സൗജന്യ യാത്രകള്‍ ഇതിനകം രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതുമൂലം സ്വകാര്യ ബസ് മേഖലയിലെ ഒരു വിഭാഗം കടുത്ത സാമ്പത്തിക സമ്മര്‍ദം നേരിടുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. 'മൈ പോലീസ് സ്റ്റേഷന്‍' പദ്ധതിയുടെ ഭാഗമായി 484 പോലീസ് സ്റ്റേഷനുകള്‍ പുനഃസംഘടിപ്പിച്ചതും സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രധാന നടപടികളിലൊന്നാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ 10 കോടി രൂപ അനുവദിച്ചതും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന പൗരന്മാരെ കേന്ദ്രീകരിച്ചുള്ള ഭരണപരമായ ഇടപെടലുകള്‍ക്ക് പുതിയ വകുപ്പ് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
25 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പദ്ധതിക്കായി പ്രാരംഭമായി 10 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. പി.എച്ച്.ഡി ഗവേഷകര്‍ക്കായി പ്രതിമാസം 15,000 രൂപ ഫെലോഷിപ്പ് പ്രഖ്യാപിച്ചതിനൊപ്പം, ആര്‍ട്‌സ്-സയന്‍സ് ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുന്നതിനുള്ള പ്രഖ്യാപനവും സര്‍ക്കാരിന്റെ ശ്രദ്ധേയമായ വിദ്യാഭ്യാസ ഇടപെടലായി. കേരള എം.എസ്.എം.ഇ ഗ്രോത്ത് സ്‌കീമിന് 100 കോടി രൂപ അനുവദിച്ചു. ഇതിലൂടെ 10,000 വരെ പുതിയ ചെറുകിടഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. 'മിഷന്‍ സമുദ്ര' പദ്ധതിക്കും കേരളത്തിലെ തുറമുഖ വികസനത്തിനുമായി അഞ്ച് വര്‍ഷത്തേക്ക് 400 കോടി രൂപ അനുവദിച്ചതും സര്‍ക്കാരിന്റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്. തുറമുഖ വികസനത്തോടൊപ്പം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു.
ഓണക്കാലത്ത് സര്‍ക്കാര്‍ ജനക്ഷേമ നടപടികള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി. സപ്ലൈകോ വഴി 13 അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കാനുള്ള ശ്രമം, വിപണി ഇടപെടല്‍, ക്ഷേമപെന്‍ഷന്‍ വിതരണം, ആശാഅങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള ആനുകൂല്യ വര്‍ധന തുടങ്ങിയവ സര്‍ക്കാരിന് ജനങ്ങളിലേക്കുള്ള ഇടപെടലായി അവതരിപ്പിക്കാനായി. ഭരണശൈലിയില്‍ സതീശന്‍ കൊണ്ടുവന്ന മാറ്റമാണ് ആദ്യ 100 ദിവസങ്ങളില്‍ ഏറ്റവും പ്രകടമായ മറ്റൊരു പ്രത്യേകത. സെക്രട്ടേറിയറ്റിലേക്ക് സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രവേശനം അനുവദിക്കുക, പോലീസ് അകമ്പടിയും സുരക്ഷാ സംവിധാനങ്ങളും കുറയ്ക്കുക, മന്ത്രിസഭാ യോഗത്തിന് ശേഷം പതിവായി മാധ്യമങ്ങളെ കാണുകയും പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രതികരിക്കുകയും ചെയ്യുക തുടങ്ങിയ നടപടികള്‍ മുഖ്യമന്ത്രിയുടെ ജനസൗഹൃദ പ്രതിച്ഛായ ശക്തിപ്പെടുത്തി.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രകള്‍ക്കായി സംസ്ഥാനത്തിന്റെ ലീസിലുള്ള ഹെലികോപ്റ്റര്‍ സ്വകാര്യ സന്ദര്‍ശനത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദവും ആദ്യ 100 ദിവസങ്ങളില്‍ സതീശനെ പ്രതിരോധത്തിലാക്കി. ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന സതീശന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്ന സതീശന്, ആദ്യ 100 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വ്യക്തമായ ദീര്‍ഘകാല റോഡ് മാപ്പ് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നു. അതേസമയം, ഓണത്തിന് വിവിധ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുകയും ചെയ്തു.
അടുത്ത കെ.പി.സി.സി പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് സതീശന്റെ ഭരണത്തിനും കോണ്‍ഗ്രസ് സംഘടനയ്ക്കും നിര്‍ണായകമാകും. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരുടെ പൂര്‍ണമായ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുക എന്നതും മുഖ്യമന്ത്രിയുടെ മുന്നിലുള്ള പ്രധാന ദൗത്യമാണ്. ആദ്യ 100 ദിവസങ്ങള്‍ സതീശന്‍ സര്‍ക്കാരിന് നേട്ടങ്ങളും തിരിച്ചടികളും ഒരുപോലെ സമ്മാനിച്ചിരിക്കുകയാണ്. തീരുമാനങ്ങളിലെ കാലതാമസവും പിന്‍വലിക്കപ്പെട്ട തീരുമാനങ്ങളും ഭരണപരിചയക്കുറവിന്റെ സൂചനകളായി വിമര്‍ശിക്കപ്പെടുമ്പോള്‍, തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകുന്ന സമീപനം പുതിയ ഭരണശൈലിയുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പിണറായി വിജയന്‍ ഒരു ദശാബ്ദക്കാലം കൈവശംവെച്ച അധികാരകേന്ദ്രത്തിലേക്ക് എത്തിയ സതീശന്‍, ഉറച്ച നിലപാടുകളോടൊപ്പം ജനസൗഹൃദ സമീപനം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. 100 ദിവസം പിന്നിടുമ്പോള്‍ പരീക്ഷണം ഇപ്പോഴും തുടക്കത്തിലാണ്. വ്യത്യസ്തമായ ഭരണശൈലിക്ക് അതേ അളവിലുള്ള നിര്‍ണായക ഭരണഫലങ്ങള്‍ നല്‍കാന്‍ കഴിയുമോ എന്നതാണ് ഇനി സതീശന്‍ സര്‍ക്കാരിന് മുന്നിലുള്ള പ്രധാന ചോദ്യം.