Image

നേപ്പാളിൽ കുടുങ്ങികിടക്കുന്നത് 53 മലയാളികളെന്ന് നോർക്ക: എല്ലാവരും സുരക്ഷിതർ; ആരെയും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല

Published on 27 August, 2026
നേപ്പാളിൽ കുടുങ്ങികിടക്കുന്നത് 53 മലയാളികളെന്ന് നോർക്ക: എല്ലാവരും സുരക്ഷിതർ; ആരെയും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല

കുട്ടികളടക്കം നേപ്പാളിൽ 53 മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നോർക്കാ റൂട്ട്സ്. ദുരിതബാധിത പ്രദേശത്ത് നിന്ന് 53 മലയാളികൾ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക സിഇഒ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളികൾ ഒറ്റപ്പെട്ട സ്ഥാലങ്ങളിലാണെന്നും നോർക്ക സിഇഒ അറിയിച്ചു. പക്ഷെ എവിടെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

എംബസികളിൽ നിന്നുള്ള വിവരം അനുസരിച്ച് ഇവർ എല്ലാവരും സുരക്ഷിതരാണ്. ആരെയും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എംബസി മുഖേനയാണ് ഇവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതെന്ന്‌ നോർക്ക റൂട്ട്സ് പ്രതിനിധി രാജേഷ് മാധവൻ അറിയിച്ചു.

ഫോണ് മുഖേനെയാണ്‌ 53 പേർ നേപ്പാളിൽ ഉണ്ടെന്ന് വ്യക്തമായത്. ഇവരുടെ ലൊക്കേഷൻ കണ്ടെത്താൻ ശ്രമം തുടരുകയാണ്‌. കാഞ്ഞങ്ങാടു നിന്നുള്ള സഞ്ചാരികളുമായി സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല. നേപ്പാളിലേക്ക് എത്ര മലയാളികൾ പോയിട്ടുണ്ട് എന്ന കണക്ക് ലഭിച്ചിട്ടില്ല. ഹെൽപ് ലൈൻ നമ്പറുകളിലേക്കടക്കം എത്തിയ ഫോൺ കോളുകളുടെ അടിസ്ഥാനത്തിലാണ് 53 പേർ ഉണ്ടെന്ന്‌ വ്യക്തമായത്. തീർത്ഥാടനത്തിന് പോയവരും ഇതിൽ ഉൾപ്പെടും- രാജേഷ് മാധവൻ അറിയിച്ചു.

എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്ക വ്യക്തമാക്കുന്നത്. ട്രാവൽ ഏജൻസികളുടെ സഹകരണത്തോടെ പോയവരുടെ കണക്ക് കൃത്യമായി എടുക്കാൻ കഴിയും. വിസ വേണ്ടാത്ത രാജ്യമായ നേപ്പാളിലേക്ക് സ്വന്തമായി പോകുന്ന സംഘങ്ങളുമുണ്ട്. ഇങ്ങനെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. 

ദുരന്തത്തിൽ നേപ്പാളിൽ വാർത്താ വിനിമയ സംവിധാനം പൂ‍ർണ്ണമായും തകർന്നിരിക്കുകയാണ്. കുടുങ്ങിക്കുടക്കുന്ന പലരുടെയും ബന്ധുക്കളും ഹെൽപ്പ് ഡസ്ക്കുമായി ബന്ധപ്പെടുന്നുണ്ട്. ഓണം അവധി ആയതിനാൽ കുടുംബമായും സുഹൃത്തുകളുമായും പല സംഘങ്ങളും നേപ്പാളിൽ എത്തിയിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ട്രാവൽ ഏജൻസി വഴി നേപ്പാളിലേക്ക് കൊച്ചിയിൽ നിന്ന് പോയ 38 അംഗ സംഘം സുരക്ഷിതരാണെന്നുള്ള റിപ്പോർട്ട് നേരത്തെ ഉണ്ടായിരുന്നു. മിന്നൽ പ്രളയമുണ്ടായ പ്രദേശത്തിന്‌ സമീപം ആറുമണിക്കൂറോളം ഇവർ റോഡിൽ കുടുങ്ങിയിരുന്നു. രണ്ടു ട്രാവലറുകളിലായി സംഘം ഹോട്ടലിൽ എത്തിയതായാണ് വിവരം.

29ന് ഇവർ തിരികെ കേരളത്തിലെത്തും. എല്ലാവരും സുരക്ഷിതരാണെന്നും പൊഖാറയിലേക്ക് തിരിച്ചതായി ടൂർ ഓപ്പറേറ്റർ ടിനു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക