
ഓണത്തല്ലിന് കേരള ചരിത്രത്തില്‍ വലിയൊരു സ്ഥാനമുണ്ട്. ഓണപ്പട, കൈയ്യാങ്കളി എന്നൊക്കെയാണ് അതിന്റെ മറ്റു പേരുകള്‍. മാങ്കുടി മരുതനാരുടെ മധുരൈ കാഞ്ചിയില്‍ വരെ അതിന്റെ പഴക്കം കാണാം. പഴയകാലത്ത് കളരികളില്‍ അഭ്യസിച്ചിരുന്ന ഈ തല്ല് പിന്നീട് നാട്ടിന്‍പുറങ്ങളിലെ ഉത്സവത്തിന്റെ ഭാഗമായിത്തീര്‍ന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ ഓണത്തല്ലിന് പകരം രാഷ്ട്രീയക്കളരികളാണ് കൂടുതല്‍ സജീവമായത്. ഇത്തവണത്തെ ഓണത്തിന് മഹാബലി കേരളത്തിലേക്ക് എഴുന്നള്ളുമ്പോള്‍ കുന്നംകുളത്തെ ഓണത്തല്ല് കാണാന്‍ മാത്രമല്ല, എല്‍.ഡി.എഫിലെ ഓണപ്പട കാണാനും അവസരമുണ്ടാകുമെന്നാണ് തോന്നുന്നത്. വാളും പരിചയും മാറ്റിവെച്ച് പത്രലേഖനവും പ്രസ്താവനയും ആയുധമാക്കിയുള്ള ഒരു ആധുനിക കൈയ്യാങ്കളി.
സമരസഖ്യത്തില്‍ ഒരുമിച്ച് നടക്കുകയും, അവസരം കിട്ടുമ്പോള്‍ പരസ്പരം കാലില്‍ ചവിട്ടുകയും ചെയ്യുന്നത് ഇടതുമുന്നണിയുടെ പഴയ പാരമ്പര്യമാണ്. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. കുടുംബത്തിലെ മൂത്ത സഹോദരന്‍ എല്ലാം താനാണ് തീരുമാനിക്കേണ്ടതെന്ന് കരുതുന്നു; ഇളയ സഹോദരന്‍ ബിനോയ് വിശ്വം ''എനിക്കും അഭിപ്രായമുണ്ട്...'' എന്നു പറയാന്‍ ശ്രമിക്കുന്നു. പ്രശ്‌നം അവിടെയാണ്. ഇപ്പോഴത്തെ തല്ലിന്റെ കേന്ദ്രബിന്ദു പ്രതിപക്ഷ ഉപനേതൃ പദവിയാണ്. നിയമസഭയില്‍ പ്രതിപക്ഷം തോറ്റാലും പദവികള്‍ തോല്‍ക്കരുതല്ലോ. അതുകൊണ്ടുതന്നെ ആരാണ് ഉപനേതാവ് എന്ന ചോദ്യം വലിയൊരു രാഷ്ട്രീയ ദാര്‍ശനിക പ്രത്യയശാസ്ത്ര പ്രശ്‌നമായി മാറിയിരിക്കുന്നു.
സി.പി.ഐയുടെ മുഖപത്രമായ ജനയുഗം ഉത്രാടത്തിന് തന്നെ ആദ്യ ചെണ്ടമുട്ടി. പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ ലേഖനം പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഓണപ്പടയുടെ ആദ്യ അടി തന്നെയായിരുന്നു. ''എല്ലാം ഞാനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല...'' എന്ന സന്ദേശം അതില്‍ വ്യക്തമായിരുന്നു. മുന്നണി എന്നാല്‍ കൂട്ടായ തീരുമാനമാണെന്നും, ''ഞാന്‍ തീരുമാനിക്കും, എല്ലാം ഞാനാണ്...'' എന്ന സമീപനം ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേരില്ലെന്നും ലേഖനം ഓര്‍മിപ്പിച്ചു. അതായത്, വീട്ടിലെ അടുക്കള മുതല്‍ മുന്നണിയുടെ അടുക്കള വരെ ഒരാള്‍ മാത്രം പാചകം ചെയ്യരുതെന്ന പഴയ കുടുംബനിയമം രാഷ്ട്രീയത്തിലേക്കും എത്തിക്കുകയായിരുന്നു. പാര്‍ട്ടിയിലെയും മുന്നണിയിലെയും ഈ അഭിനവ 'ലൂയി പതിനാലാമന്‍' ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സി.പി.ഐയുടെ വാദത്തില്‍ ഒരു ചെറിയ ചരിത്രബോധവുമുണ്ട്. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷമുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണത്രേ. പക്ഷേ ചര്‍ച്ച നടക്കുന്നതിനിടയില്‍ പിണറായി വിജയന്‍ ''കത്ത് കൊടുത്താല്‍ ഉപനേതാവ് വരും; സി.പി.എം നേതാവിന്റെ പേര് കൊടുക്കും...'' എന്ന മട്ടില്‍ പച്ചയ്ക്ക് പറഞ്ഞതോടെ ചര്‍ച്ചയ്ക്ക് മുമ്പേ തീരുമാനം വന്നു. ഇത് കേട്ട സി.പി.ഐയുടെ രാഷ്ട്രീയ മനസ്സില്‍ ഓണപ്പടയുടെ പഴയ താളം വീണ്ടും മുഴങ്ങിയിരിക്കണം.
അങ്ങനെ 'ജനയുഗം' അടി കൊടുത്തപ്പോള്‍ ഇനി 'ദേശാഭിമാനി' എപ്പോഴാണ് തിരിച്ചടിക്കുക എന്നായിരുന്നു അടുത്ത കൗതുകം. ഓണസദ്യയിലെ പപ്പടം പൊട്ടുന്നതിലും കൂടുതല്‍ ആവേശത്തോടെ പത്രത്തിന്റെ പേജ് മറിച്ചുനോക്കുന്ന അവസ്ഥ. കാത്തിരിപ്പ് അധികം നീണ്ടില്ല. സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ വി ശിവന്‍കുട്ടി മിനിറ്റുവച്ച് രംഗത്തെത്തി. സി.പി.ഐയാണ് മുന്നണി മര്യാദ ലംഘിച്ചതെന്നും, മുന്നണിയെ ശക്തിപ്പെടുത്താന്‍ താല്‍പര്യമില്ലാത്തത് അവരാണെന്നും അദ്ദേഹം തിരിച്ചടിച്ചു. പിണറായി വിജയന്റെ നിലപാട് ജനാധിപത്യപരമാണെന്നും പ്രതിപക്ഷ ഉപനേതൃസ്ഥാനം എപ്പോഴും സി.പി.എം കൈകാര്യം ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അങ്ങനെ ഉത്രാടത്തിന് ജനയുഗം കൊടുത്ത അടിക്ക് തിരുവോണത്തിന് ദേശാഭിമാനിയുടെ മറുപടി കിട്ടുമോ എന്ന രാഷ്ട്രീയ പ്രവചനം സഫലമാകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. പഴയകാല ഓണത്തല്ലില്‍ രണ്ടുപേര്‍ കളത്തിലിറങ്ങും. ഒരാള്‍ മുന്നോട്ട് വരും, മറ്റൊരാള്‍ തടയും. ചുറ്റുമുള്ളവര്‍ കൈയടിക്കും. ഒടുവില്‍ ആരാണ് ജയിച്ചതെന്ന് തീരുമാനിക്കാന്‍ നാട്ടുകാര്‍ തന്നെ ബുദ്ധിമുട്ടും. ഇന്നത്തെ ഇടതുമുന്നണിയിലും സ്ഥിതി അതുതന്നെ. ഒരാള്‍ പ്രസ്താവന നടത്തും, മറ്റൊരാള്‍ ലേഖനം എഴുതും, മൂന്നാമന്‍ മറുപടി പറയും. ജനങ്ങള്‍ ചുറ്റുംനിന്ന് കൈയടിക്കുന്നില്ല; പകരം അടുത്ത തിരഞ്ഞെടുപ്പില്‍ വിധി പറയാന്‍ കാത്തിരിക്കുകയാണ്.
ഇതിനിടയില്‍ ഒരു വലിയ വൈരുദ്ധ്യമുണ്ട്. ഒരുമിച്ച് അധികാരത്തിലിരിക്കുമ്പോള്‍ പരസ്പരം താങ്ങും; പ്രതിപക്ഷത്തായാല്‍ ആരാണ് നേതാവ് എന്നതില്‍ തല്ലും. മുന്നണിയുടെ ഐക്യം സംരക്ഷിക്കണം എന്ന് രണ്ടുപാര്‍ട്ടികളും ഒരേ ശ്വാസത്തില്‍ പറയും. അടുത്ത ശ്വാസത്തില്‍ ആ ഐക്യത്തിന്റെ കഴുത്തില്‍ പിടിക്കും. സി.പി.ഐയ്ക്ക് നല്ലപേര് വേണം. സി.പി.എമ്മിന് അധികാരവും സംഘടനാ ശക്തിയും വേണം. രണ്ടുപേര്‍ക്കും മുന്നണിയും വേണം. പക്ഷേ മുന്നണിയുടെ പേരില്‍ വരുന്ന ചീത്തപ്പേര് ആരും ഏറ്റെടുക്കാന്‍ തയ്യാറല്ല. അതുകൊണ്ടാണ് ഇടതുമുന്നണിയിലെ യഥാര്‍ഥ പോരാട്ടം പ്രതിപക്ഷത്തോടല്ല, പരസ്പരം നല്ലപേര് ആര്‍ക്കെന്നതിലേക്കും മാറുന്നത്.
ഇതൊക്കെ കാണുമ്പോള്‍ മഹാബലിക്ക് ഇത്തവണ കേരളത്തിലേക്ക് എഴുന്നള്ളാന്‍ കുറച്ച് ഭയമുണ്ടാകാനും സാധ്യതയുണ്ട്. തന്റെ കാലത്ത് ഒരു വാമനന്‍ മാത്രം വന്നിരുന്നു. ഇത്തവണ വന്നാല്‍ മുന്നില്‍ സി.പി.എം, മറുവശത്ത് സി.പി.ഐ, നടുവില്‍ മഹാബലി. ''എന്റെ കാലത്തെ ഓണത്തല്ല് ഇത്രയും അപകടകരമായിരുന്നില്ലല്ലോ...'' എന്ന് അദ്ദേഹം ചിന്തിച്ചേക്കാം.
പഴയ ഓണത്തല്ല് കളരിയില്‍ പരിശീലിപ്പിച്ചിരുന്നതായിരുന്നു. ഇന്നത്തെ രാഷ്ട്രീയ ഓണത്തല്ലിന് പരിശീലനം ആവശ്യമില്ല. ഒരു മൈക്കും ഒരു മുഖപത്രവും ഒരു പ്രസ്താവനയും മതി. അതുകൊണ്ട് ഈ ഓണക്കാലത്ത് കേരളം കാത്തിരിക്കുന്നത് ഓണസദ്യയേക്കാള്‍ രസകരമായ മറ്റൊരു വിഭവത്തിനാണ്, സി.പി.എം-സി.പി.ഐ ഓണത്തല്ലിന്റെ ഗ്രാന്റ് ഫിനാലെ. ഉത്രാടത്തിന് ചെണ്ട മുഴങ്ങി കഴിഞ്ഞു. ഇനി തിരുവോണത്തിന് ആരാണ് ആരെ നിലംപരിശാക്കുന്നതെന്ന് മാത്രം കണ്ടാല്‍ മതി. മഹാബലി എഴുന്നള്ളട്ടെ; രാഷ്ട്രീയ കളരിയിലെ കളിക്കാര്‍ ഇതിനോടകം തന്നെ കളത്തില്‍ റെഡി.