Image

പോക്കുവരവ് (ഓണം സ്പെഷൽ കവിത: വേണു നമ്പ്യാർ)

Published on 22 August, 2026
പോക്കുവരവ് (ഓണം സ്പെഷൽ കവിത: വേണു നമ്പ്യാർ)

വർഷത്തിലൊരിക്കൽ
നഷ്ടസ്നേഹസാമ്രാജ്യത്തിലേക്കൊരു
പോക്കുവരവ് നല്ലതാ.
പോകുവതെന്തിനാ?
തിരിച്ചുവരുവാൻ;
കയറി വരുമ്പോൾ 
അകം കാണിക്കാൻ.
വരുവതെന്തിനാ?
മടങ്ങിപ്പോകുവാൻ;
ഇറങ്ങിപ്പോകുമ്പോൾ 
പുറം കാണിക്കാൻ.
അകവും പുറവും
അടുത്തറിഞ്ഞാൽപ്പിന്നെ
ദൈനംദിനം നമുക്ക് തിരുവോണം!
മാവേലി അനാവശ്യമായ അനേകം ആഡംബരങ്ങളിലൊന്ന് മാത്രം!

2

ഓർമ്മപ്പുസ്തകത്തിൽ 
സൂക്ഷിക്കാം
ചിങ്ങത്തിലെ ലാഭഹാനി.
ഇനിയൊരു വരവില്ലെങ്കിൽ
കുടവയറനായ ഈ കിണ്ണത്തപ്പന്റെ  
കാര്യം പോക്കാ!

3

പൊക്കം വെക്കാൻ
മുറിച്ചു കളയാം
പൊക്കിൾക്കൊടി 
കുഴിച്ചിട്ട പാതാളത്തിലെ
മണ്ണ്, വേണേൽ മറക്കാം.
പൊക്കിൾക്കൊടി മറക്കാമൊ?

4

തടിമിടുക്കും
ഒഴികഴിവും മാറ്റി
സൻമനസ്സുണ്ടാക്കിയാൽ മതി,
പോക്കുവരവിന് തടയിടാം.
ഒരു കുറി തടയിടാനൊത്താൽ
അങ്ങില്ലാപ്പൊങ്ങായി
തങ്ങിനിൽക്കാം
ബ്രഹ്മാണ്ഡത്തിന്റെ
വേലിയില്ലാവേലിത്തലപ്പേലെന്നെന്നും!

5

മനസ്സേൽ കാണാം
മാവേലി
പൂവേൽ കാണാം
തിരുവോണം
മണ്ണേൽ കാണാം
തിരുവടിയുടെ മൂവടി
പുന്നെല്ലേൽ കാണാം
തേവരുടെ പ്രസാദം!

കാക്കത്തൊള്ളായിരം കമ്പനികളുടെ ഓണപ്പരസ്യങ്ങളിൽ കാണാം രഹസ്യമായ ലാഭക്കൊതി!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക